യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കാസർകോട് പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനായിരുന്നു.
2005 ൽ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവർത്തനവും ചെയ്തിട്ടുണ്ട്.
തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ( കവിതകൾ), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് പ്രധാന കൃതികൾ.
മഹാകവി പി സ്മാരക യുവകവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരൻ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.