വിവാഹത്തിന് ശേഷം ഞാൻ പെലച്ചി ആയി, മുൻപ്‌ ചെറുമരെ അവരുടെ വീട്ടിൽ കയറ്റിയിരുന്നില്ല: ഹൃദയഭേദകമായ കുറിപ്പുമായി ബിന്ദു അമ്മിണി

ജാതീയപരമായതും വർഗ്ഗപരമായും താൻ നേരിടേണ്ടി വന്നിരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു സമൂഹ മാധ്യമത്തിലൂടെ സംസാരിക്കുകയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. വിവാഹശേഷമാണ് താൻ പെലച്ചി ആയതെന്ന് പറയുന്ന ബിന്ദു അമ്മിണി താൻ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ പോലും ആരുമില്ലായിരുന്നെന്ന് പറയുന്നു. അത്രത്തോളം കുടുംബത്തിനും സമൂഹത്തിനും മുൻപിൽ താൻ തനിച്ചു നിൽക്കേണ്ടി വന്നെന്നും, നിറത്തിന്റെയും ജാതിയുടെയും പേരിൽ മാറി നിൽക്കേണ്ടി വന്നെന്നും ബിന്ദു അമ്മിണി വ്യക്തമാക്കുന്നു.

ഫാദേഴ്‌സ് ഡേയിൽ ഹരിഹരൻ എന്നയാൾ പങ്കുവച്ച കുറിപ്പ് ചേർത്തുകൊണ്ടാണ് അച്ഛനെക്കുറിച്ചും തന്റെ ഭൂതകാലത്തെക്കുറിച്ചും ബിന്ദു അമ്മിണി സംസാരിക്കുന്നത്. ഞാൻ പെലച്ചി എന്നത് മാത്രം ആയിരുന്നില്ല എന്റെ ഡിസ്‌ക്വാളിഫിക്കേഷൻ ദരിദ്ര എന്നതും ഒരു കാരണം ആകാമെന്ന് ബിന്ദു അമ്മിണി പറയുന്നു.

‘അമ്മ പറഞ്ഞിട്ടുണ്ട് മുൻപ്‌ ചെറുമരെ അവരുടെ വീട്ടിൽ കയറ്റിയിരുന്നില്ല എന്ന്‌. എന്നാൽ ആ അമ്മയും അച്ഛനും നിറഞ്ഞ മനസ്സോടെ ആണ് എന്നെ ആ വീട്ടിലേക്ക് സ്വീകരിച്ചത്. ഒരിക്കലും ജാതിയുടെ പേര് പറഞ്ഞു അവർ എന്നെ ആക്ഷേപിച്ചിട്ടില്ല. വിവാഹത്തിന് എന്റെ അമ്മ എതിരായിരുന്നു. ജാതി തന്നെ ആയിരുന്നു കാരണം. ഹരിയുടെ കൂടെ വീട്ടിൽ വന്ന വിജയൻ സഖാവ് അമ്മയോട് പറഞ്ഞത് ബ്രാഹ്മണ വിഭാഗത്തിന്റെ ഏതോ ആവാന്തര വിഭാഗം ആണ് ഹരിയുടെ കുടുംബം എന്നാണ്‌. ഹരി അത് നിഷേധിച്ചതായും ഓർമ്മയില്ല പിന്നീട് ആണ് ഹരിയുടെ കുടുംബം ധീവര വിഭാഗത്തിൽ പെടുന്നവർ ആണ് എന്ന്‌ അറിയുന്നത്’, ബിന്ദു അമ്മിണി പറയുന്നു.

‘എനിക്ക്‌ ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ഏറ്റവും ഇഷ്ടം ഉണ്ടായിരുന്നത് അച്ഛന് ആണ്. ഞാൻ ഉണ്ടാക്കിയ ചമ്മന്തി പൊടി, ഇഞ്ചിക്കറി, മീൻ പീര, ചുണ്ടക്ക തോരാൻ ഒക്കെ അച്ഛൻ ഇഷ്ടത്തോടെ കഴിച്ചിരുന്നു. അച്ഛൻ മാത്രം. പോകെ പോകെ ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടത്തോടെ കഴിക്കാൻ ആരും ഇല്ലാതെ ആയതോടെ ഇതൊക്കെ ഉണ്ടാക്കാൻ തന്നെ ഞാൻ മറന്നു. ഇപ്പോൾ ശരിക്കും ഞാൻ ഉണ്ടാക്കുന്നത് എനിക്ക്‌ തന്നെ പിടിക്കാതെ ആയിട്ടുണ്ട്‌. മോൾക്ക്‌ മൂന്ന് വയസ്സ് ആകുന്നത് വരെ ഈ അച്ഛന്റെ ചെലവിൽ ആണ് കഴിഞ്ഞത്. അച്ഛൻ കടുത്ത ദൈവ വിശ്വാസിആയിരിക്കുമ്പോഴും മറ്റുള്ളവരെ മാനിച്ചിരുന്നു.കഠിനാധ്വാനം ചെയ്തിരുന്നു. ആരുടേയും ഔദാര്യം സ്വീകരിച്ചിരുന്നില്ല. അച്ഛന്റെ മനസ്സിൽ ചിലർ വിഷം കുത്തി വെക്കുന്നത് വരെയും അച്ഛന് വളരെ പ്രിയപ്പെട്ട ഒരാൾ തന്നെ ആയിരുന്നു ഞാൻ, അമ്മയ്ക്കും’, ബിന്ദു അമ്മിണി വ്യക്തമാക്കി.

‘ഹരിയുടെ അമ്മയും അച്ഛനും മരിച്ചപ്പോൾ എന്റെ സഹോദരങ്ങൾ വന്നിരുന്നു. അമ്മ വന്നിരുന്നു. വെളുത്ത നിറമുള്ള കുറെ മനുഷ്യരുടെ ഇടയിൽ ആരാലും പരിഗണിക്കപ്പെടാതെ എന്റെ സഹോദരങ്ങൾ നിൽക്കുന്ന കാഴ്ച ഇന്നും മറന്നിട്ടില്ല. അതിന് ശേഷം അവരെ ഒരു കുടുംബ ചടങ്ങുകളിലേക്കും ഞാൻ വിളിച്ചിട്ടില്ല. എന്റെ അച്ഛൻ മരിച്ചപ്പോഴും ഹരിയുടെ വീട്ടിൽ നിന്നും ഹരി അല്ലാതെ മറ്റാരും വന്നിട്ടില്ല. ഒരിക്കലെങ്കിലും എന്റെ വീട്ടിലേക്ക് വരാൻ കുടുംബത്തിലെ ഒരാൾ എങ്കിലും ആഗ്രഹിക്കുന്നതായി എന്നോട് പറഞ്ഞിട്ടില്ല. അമ്മയും അച്ഛനും സീരിയസ് ആയി ആശുപത്രിയിൽ കിടന്നപ്പോൾ പോലും’, ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക് പോസ്റ്റ്

2003 ൽ ആണ് എന്റെ വിവാഹം. രണ്ടു വർഷം സുഹൃത്തുക്കൾ ആയി തുടർന്ന് പിന്നീട് ഒരു വർഷം പ്രണയിച്ചാണ് വിവാഹത്തിലേക്കു എത്തിയത്. ഹരിയുടെ വീട്ടിൽ ജാതി വലിയ പ്രശ്നം ആയതായി എനിക്ക്‌ വിവാഹത്തിന് മുൻപ്‌ തോന്നിയിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം ആണ് ഞാൻ പെലച്ചി ആയത് കൊണ്ടാണ് ഹരിയുടെ അമ്മയുടെ മാഹിയിൽ താമസിച്ചിരുന്ന സഹോദരൻ എതിർത്തത് എന്ന്‌ അറിഞ്ഞിരുന്നു. പക്ഷേ അതെ മാമന്റെ മകൻ മറ്റൊരു ‘പെലച്ചിയെ’ വിവാഹം ചെയ്തു എന്നത് കാലം നൽകിയ മറുപടി.ആ പെൺകുട്ടി ഡോക്ടർ ആയത് കൊണ്ടാകാം ആ പെൺകുട്ടിയെ വീട്ടുകാർ അംഗീകരിച്ചത്.
ഞാൻ പെലച്ചി എന്നത് മാത്രം ആയിരുന്നില്ല എന്റെ ഡിസ്‌ക്വാളിഫിക്കേഷൻ ദരിദ്ര എന്നതും ഒരു കാരണം ആകാം. ദരിദ്രരായ വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളുടെ, കറുത്തിരുണ്ട സഹോദരങ്ങളുടെ വ്യവസ്ഥാപിത സൗന്ദര്യ സങ്കൽപ്പങ്ങളിൽ പെടാത്ത ഒരു പെലച്ചി എന്നതായിരുന്നു അന്ന് എനിക്ക് ഉള്ള ഐഡന്റിറ്റി. അമ്മ പറഞ്ഞിട്ടുണ്ട് മുൻപ്‌ ചെറുമരെ അവരുടെ വീട്ടിൽ കയറ്റിയിരുന്നില്ല എന്ന്‌. എന്നാൽ ആ അമ്മയും അച്ഛനും നിറഞ്ഞ മനസ്സോടെ ആണ് എന്നെ ആ വീട്ടിലേക്ക് സ്വീകരിച്ചത്. ഒരിക്കലും ജാതിയുടെ പേര് പറഞ്ഞു അവർ എന്നെ ആക്ഷേപിച്ചിട്ടില്ല. വിവാഹത്തിന് എന്റെ അമ്മ എതിരായിരുന്നു. ജാതി തന്നെ ആയിരുന്നു കാരണം. ഹരിയുടെ കൂടെ വീട്ടിൽ വന്ന വിജയൻ സഖാവ് അമ്മയോട് പറഞ്ഞത് ബ്രാഹ്മണ വിഭാഗത്തിന്റെ ഏതോ ആവാന്തര വിഭാഗം ആണ് ഹരിയുടെ കുടുംബം എന്നാണ്‌. ഹരി അത് നിഷേധിച്ചതായും ഓർമ്മയില്ല പിന്നീട് ആണ് ഹരിയുടെ കുടുംബം ധീവര വിഭാഗത്തിൽ പെടുന്നവർ ആണ് എന്ന്‌ അറിയുന്നത്. അതായത് എന്നെ പോലെ SC വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ എല്ലാം തന്നെ വിദ്യാഭ്യാസത്തിന് ലഭിക്കുന്നവരെ തന്നെ ആണ് എന്ന്‌. ജോലിയിൽ ജന സംഖ്യയിൽ കുറവായതു കാരണം sc വിഭാഗത്തെക്കാൾ കൂടുതൽ ആനുകൂല്യം ലഭിക്കുന്നവരാണ് എന്ന്‌. പക്ഷേ അമ്മയുടെ എതിർപ്പ് ഒരു യാഥാർഥ്യം ആയിരുന്നു എന്ന്‌ മനസ്സിലാക്കാൻ കാലം ഒരുപാട് വേണ്ടി വന്നു. എന്റെ വീട്ടിലെ കൂട്ടായ്മകളിൽ അവരാരും ഉണ്ടായിട്ടില്ല. അവരുടെ വീട്ടിലെ കൂട്ടായ്മകളിൽ എന്റെ വീട്ടിലുള്ളവർക്ക് പ്രവേശനമുള്ളതായും തോന്നിയിട്ടില്ല. പറഞ്ഞു വരുന്നത് ഇതൊക്കെ മനസ്സിലാക്കി വേണം പട്ടിക ജാതി, ആദിവാസി വിഭാഗങ്ങളിലെ പെൺകുട്ടികൾ പുറത്തു ഉള്ളവരുമായി വിവാഹത്തിന് തയ്യാറാവേണ്ടത്. ഒപ്പം നിൽക്കുമെന്ന് കരുതുന്നവർക്ക്‌ അതൊന്നും മനസ്സിലാക്കുക കൂടി ഇല്ല. പറയാൻ ശ്രമിച്ചാൽ അവരെ അപമാനിക്കാൻ ശ്രമിക്കുകയാണ് എന്ന്‌ വരെ പറഞ്ഞെന്നും വരാം.

വിവാഹം കഴിഞ്ഞ ശേഷം കുടുംബം ഒന്നിച്ചു കൂടുന്ന പല സന്ദർഭങ്ങളിൽ നീ SC ആയത് കൊണ്ട് വേഗം ജോലി ലഭിക്കും എന്ന്‌ അവരുടെ ബന്ധുവായ മറ്റൊരു സ്ത്രീ പറഞ്ഞത് ഓർക്കുന്നു. ഇത്‌ പല ആവർത്തി ആയപ്പോൾ പറയേണ്ടി വന്നു Sc / OEC ആണ് നിങ്ങളും എന്ന്‌. അതായത് sc ക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നവർ തന്നെ എന്ന്‌. ഹരിയുടെ അമ്മയും അച്ഛനും മരിച്ചപ്പോൾ എന്റെ സഹോദരങ്ങൾ വന്നിരുന്നു. അമ്മ വന്നിരുന്നു. വെളുത്ത നിറമുള്ള കുറെ മനുഷ്യരുടെ ഇടയിൽ ആരാലും പരിഗണിക്കപ്പെടാതെ എന്റെ സഹോദരങ്ങൾ നിൽക്കുന്ന കാഴ്ച ഇന്നും മറന്നിട്ടില്ല. അതിന് ശേഷം അവരെ ഒരു കുടുംബ ചടങ്ങുകളിലേക്കും ഞാൻ വിളിച്ചിട്ടില്ല. എന്റെ അച്ഛൻ മരിച്ചപ്പോഴും ഹരിയുടെ വീട്ടിൽ നിന്നും ഹരി അല്ലാതെ മറ്റാരും വന്നിട്ടില്ല. ഒരിക്കലെങ്കിലും എന്റെ വീട്ടിലേക്ക് വരാൻ കുടുംബത്തിലെ ഒരാൾ എങ്കിലും ആഗ്രഹിക്കുന്നതായി എന്നോട് പറഞ്ഞിട്ടില്ല. അമ്മയും അച്ഛനും സീരിയസ് ആയി ആശുപത്രിയിൽ കിടന്നപ്പോൾ പോലും. കുടുംബത്തിലെ മക്കൾ മരുമക്കൾ, പേരക്കുട്ടികൾ എല്ലാം അടങ്ങുന്ന ഗ്രൂപ്പിൽ ഞാൻ ഒഴികെ എല്ലാവരും ചേർക്കപ്പെട്ടു. അതിലൊന്നും അച്ഛനും അമ്മയും പാർട്ടി അല്ല. പിന്നീട് ശബരിമല കയറിയതോടെ അവർ എന്നെ അവരുടെ കുടുംബത്തിൽ നിന്ന് തന്നെ ഒഴിവാക്കി. അവരുടെ കുടുംബത്തിലെ വിവാഹങ്ങൾക്കോ മറ്റ് ഫങ്ക്ഷന്കൾക്കോ എന്നെ പങ്കെടുപ്പിച്ചിരുന്നില്ല അച്ഛനെ കുറിച്ച് ഹരി എഴുതിയത് ഒക്കെയും സത്യമാണ് ആ അച്ഛൻ എന്നെ മരുമകൾ ആയിട്ടല്ല ഒരു മകനെ പോലെ ആണ് എന്നെ ആ വീട്ടിലേക്ക് സ്വീകരിച്ചത്. എനിക്ക്‌ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ഏറ്റവും ഇഷ്ടം ഉണ്ടായിരുന്നത് അച്ഛന് ആണ്. ഞാൻ ഉണ്ടാക്കിയ ചമ്മന്തി പൊടി, ഇഞ്ചിക്കറി, മീൻ പീര, ചുണ്ടക്ക തോരാൻ ഒക്കെ അച്ഛൻ ഇഷ്ടത്തോടെ കഴിച്ചിരുന്നു. അച്ഛൻ മാത്രം. പോകെ പോകെ ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടത്തോടെ കഴിക്കാൻ ആരും ഇല്ലാതെ ആയതോടെ ഇതൊക്കെ ഉണ്ടാക്കാൻ തന്നെ ഞാൻ മറന്നു. ഇപ്പോൾ ശരിക്കും ഞാൻ ഉണ്ടാക്കുന്നത് എനിക്ക്‌ തന്നെ പിടിക്കാതെ ആയിട്ടുണ്ട്‌. മോൾക്ക്‌ മൂന്ന് വയസ്സ് ആകുന്നത് വരെ ഈ അച്ഛന്റെ ചെലവിൽ ആണ് കഴിഞ്ഞത്. അച്ഛൻ കടുത്ത ദൈവ വിശ്വാസിആയിരിക്കുമ്പോഴും മറ്റുള്ളവരെ മാനിച്ചിരുന്നു.കഠിനാധ്വാനം ചെയ്തിരുന്നു. ആരുടേയും ഔദാര്യം സ്വീകരിച്ചിരുന്നില്ല. അച്ഛന്റെ മനസ്സിൽ ചിലർ വിഷം കുത്തി വെക്കുന്നത് വരെയും അച്ഛന് വളരെ പ്രിയപ്പെട്ട ഒരാൾ തന്നെ ആയിരുന്നു ഞാൻ, അമ്മയ്ക്കും.

ഹരിഹരൻ എഴുതിയത്

മറവി ബാക്കിവെച്ച ഓർമ്മയാണ് അച്ഛൻ

ഒറ്റപ്പെടലിന്റെ ഇരുട്ടിൽ കണ്ണുകളെ ഈറനണിയിക്കുന്ന അയവിറക്കലുകളാണ് അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ. ജീവിച്ചിരുന്ന കാലത്തോളം എന്നെ ചേർത്ത് പിടിച്ച അച്ഛനെ എനിക്ക് എത്രത്തോളം ചേർത്ത് പിടിക്കാനായിട്ടുണ്ട് ? അച്ഛനിൽ നിന്ന്കേട്ട വാക്കുകളിൽ എന്നും മനസ്സിൽ മായാതെ നിൽക്കുന്ന വാക്കുകൾ സത്യം – ന്യായം – മര്യാദ എന്നിവയാണ്. ഈ വാക്കുകൾക്ക് കടക വിരുദ്ധമായൊരു ജീവിതം അഞ്ചാം ക്ലാസ്സുകാരനായ അച്ഛൻ നയിച്ചിട്ടേയില്ല. ഞാൻ ജനിക്കുന്നതിനും മുമ്പ് 27 – ഓളം സ്ഥലങ്ങളിൽ കച്ചവടം ചെയ്ത് പാളീസായ ഒരാളായിരുന്നു അച്ഛൻ. എനിക്ക് ഓർമ്മ വെച്ച കാലം മുതൽ വീടുകളിലും അമ്പലങ്ങളിലും പൂജാദികാര്യങ്ങളുമായി നടന്നൊരാൾ . അതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബത്തെ നയിക്കുമ്പോഴും ജാതീയമോ വംശീയമോ ആയ യാതൊരു ഇടപെടലുകളും അച്ഛനിൽ നിന്ന് ഉണ്ടായിട്ടില്ല. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഞാനും ബിന്ദു അമ്മിണിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മതമേതെന്നോ ജാതിയേതെന്നോ ഉള്ള ചോദ്യം അച്ഛനിൽ നിന്നുണ്ടായിട്ടില്ല. അതേസമയം അച്ഛനേക്കാൾ വിദ്യാഭ്യാസമുള്ള “ലോക പരിചയ”മുള്ള കൂടപ്പിറപ്പുകളിൽ നിന്നതുണ്ടായി. വിവാഹത്തിന് മുമ്പ് തന്നെ ബിന്ദു അമ്മിണിയെ വീട്ടിലേക്ക് വിളിക്കുകയും വീട്ടിൽ താമസിപ്പിക്കുകയും കാര്യങ്ങളെല്ലാം ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. അപ്പോഴും ജാതിയെ കുറിച്ചോ മതത്തെ കുറിച്ചോ അച്ഛൻ ചോദിച്ചിരുന്നില്ല. ജാതകത്തിലും , പൂജകളിലും, ദൈവവിധിയിലും വിശ്വസിച്ചിരുന്ന അച്ഛൻ പക്ഷേ, ഞങ്ങളുടെ കാര്യത്തിൽ ഒരേ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. അത് താലികെട്ടണം എന്നതായിരുന്നു. താലികെട്ടലോ, മുഹൂർത്തം നോക്കലോ ഒന്നും ഉണ്ടാവില്ലെന്നും പാർട്ടി ഏരിയാ കമ്മിറ്റി നടത്തുന്ന കല്യാണമായിരിക്കുമെന്നും ആ വേദിയിൽ അച്ഛനുണ്ടായിരിക്കണമെന്നും ഞാൻ പറഞ്ഞപ്പോൾ യാതൊരു സങ്കോചവും കൂടാതെ സമ്മതംമൂളിയ അച്ഛൻ എന്നേക്കാളും വിശാല ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിച്ച ഒരാൾ തന്നെയാണ്. വിവാഹക്കാര്യം തീരുമാനിക്കുന്നതിനു മുമ്പ് എന്നേയും മുരളി മാഷിനേയും ബിന്ദു അമ്മിണിയുടെ വീട്ടിലേക്ക് അച്ഛൻ പറഞ്ഞയക്കുന്നതിനും മുമ്പ് ബിന്ദു അമ്മിണിയെ വീട്ടിലേക്ക് ക്ഷണിക്കുകയും താമസിപ്പിക്കുകയും ചെയ്ത ആ വിശാല ജനാധിപത്യ ബോധം എവിടെ നിന്നാണ് അച്ഛന് കിട്ടിയത്?

എന്റെ മിക്ക സഹോദരങ്ങളുടേയും വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിലും അയൽ വീടുകളിലും പോയിരുന്നതും ആ വിവാഹങ്ങളുടെ ഏറെക്കുറേ തൊണ്ണൂറ് ശതമാനം സംഘാടന വർക്കും നടത്തിയത് ഞാനും സുഹൃത്തുക്കളുമായിരുന്നു. എന്നാൽ എന്റെ വിവാഹം ക്ഷണിക്കാൻ പോയത് എന്റെ അച്ഛൻ ഒറ്റയ്ക്കായിരുന്നു. ‘പൊലിച്ചി പെണ്ണിനെ’യാണോ മകന് കണ്ടെത്തിയത് എന്ന ബന്ധുക്കളുടെ ചോദ്യത്തെ “ലോകത്ത് രണ്ട് ജാതിയെ ഉള്ളൂ അത് ആൺ ജാതിയും പെൺ ജാതിയുമാണ് ; അങ്ങനെയാവുമ്പോൾ അവൻ ആണും അവൾ പെണ്ണുമാണ് ” എന്ന് പറഞ്ഞ് നേരിട്ട അച്ഛന്റെ രാഷ്ട്രീയ ബോധ്യം എന്തായിരുന്നു? ഇന്ന് കാണുന്ന ഞാനെന്ന ജനാധിപത്യവാദിയെ വാർത്തെടുക്കാൻ നീണ്ട ഇരുപത്തിയെട്ടു വർഷത്തെ എം.എൽ രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നു. പക്ഷേ, അച്ഛനോ? ഞാനടക്കമുള്ള കുടുംബത്തെ തലയിലേറ്റി നടക്കുമ്പോഴും ഒരു രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനല്ലാതിരുന്നിട്ടും ചെക്കു സ്വാമി എന്ന് നാട്ടുകാരും ബന്ധുക്കളും സ്നേഹപൂർവ്വം വിളിച്ചിരുന്ന കെ.വി. ചെക്കു എന്ന എന്റെ അച്ഛൻ കാണിച്ചിരുന്ന ആ വിശാല ജനാധിപത്യ ബോധം എങ്ങനെ രൂപപ്പെട്ടു വന്നതായിരിക്കും?

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

How can I locate a no-cost slot machine...

കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാന്‍ഡില്‍

വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല...

Finest Online Gambling Enterprises That Accept Mastercard Deposits

When it involves on-line gambling, one of one of...