മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ 22 കാരനായ ബിടെക് വിദ്യാർത്ഥി പ്രഭാസ് എന്ന മോനു കുത്തേറ്റു മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ബുധനാഴ്ച ആയിരുന്നു സംഭവം നടന്നത്. വിജയ് നഗർ പ്രദേശത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് 19 കാരിയായ വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്തിരുന്നു. വിദഗ്ധ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നാല് പേരെയും അറസ്റ്റ് ചെയ്തു. മോനു ബുധനാഴ്ച പുലർച്ചെ നാല് സുഹൃത്തുക്കളോടൊപ്പം കാറിൽ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്ര ദർശനത്തിന് പോയിരുന്നു. യാത്രക്കിടെയാണ് മോനുവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഭിഷേക് ആനന്ദ് പറഞ്ഞു.
താന്യ, ഛോട്ടു, ശോഭിത്, ഹൃത്വിക് എന്നിവരാണ് പ്രതികളെന്ന് പോലീസ് റിപ്പോർട്ട്. താന്യ (19) യഥാർത്ഥത്തിൽ ഖാർഗോണുകാരിയാണ്. ഇൻഡോറിൽ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് താന്യ. പഠിത്തത്തോടൊപ്പം തന്നെ ഒരു സ്വകാര്യ കമ്പനിയിലും താന്യ ജോലി ചെയ്യുന്നുവെന്നാണ് ഡിസിപി പറയുന്നത്. പ്രതികളായ മറ്റ് മൂന്ന് പേർക്കും മുൻ ക്രിമിനൽ റെക്കോർഡ് ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂട്ടറിൽ വരികയായിരുന്ന താന്യയും മറ്റു മൂന്ന് പേരും മോനു സഞ്ചരിച്ച കാർ തടഞ്ഞു വയ്ക്കുകയായിരുന്നു. കാറിലെ മറ്റ് രണ്ട് കാർ യാത്രക്കാരായ ടിറ്റു, രചിത് എന്നിവരെ മാരകമായി ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു കാർ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആക്രമണം നടക്കുമ്പോൾ കാറിന്റെ പിൻസീറ്റിൽ ഇരുന്ന പ്രഭാസിന് കുത്തേൽക്കുകയായിരുന്നു. ഹൃദയത്തിന് അരികിലായേറ്റ ഗുരുതരമായ മുറിവാണ് പ്രഭാസിന്റെ മരണകാരണമെന്ന് ഡിസിപി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ താന്യ ടിറ്റുവും രചിതും തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു. പിന്നീട് ചില കാരണങ്ങളാൽ ഇരുവരും താന്യയുമായി അകലുകയും ചെയ്തു. ഈ തർക്കത്തെ തുടർന്നാണ് ഇവരെ ആക്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മോഷണക്കുറ്റം ആരോപിച്ച് 2 പേരെ കെട്ടിയിട്ട് മർദിച്ചു
പഞ്ചാബ് ബത്തിൻഡ ജില്ലയിൽ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാർ രണ്ടുപേരെ മർദിച്ചു. കമ്പികൾ ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ടാണ് ഗ്രാമവാസികൾ രണ്ട് പേരെയും മർദിച്ചത്. സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വീഡിയോയാണ് ഈ വിവരം പുറംലോകത്ത് എത്തിച്ചത്. വൈദ്യുതി കേബിളുകൾ മോഷ്ടിച്ച കുറ്റത്തിന് രണ്ടുപേർ മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഒരാൾ രണ്ട് പേരെയും വടികൊണ്ട് അടിക്കുന്നതുമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.
ഈ അടുത്തിടെ ബതിന്‌ഡയിലെ ഭഗ്‌ത ഭായ്‌കയിൽ വയലിൽ സ്ഥാപിച്ചിരുന്ന വെള്ളത്തിന്റെ മോട്ടറിന്റെ വൈദ്യുതി കേബിളുകൾ മോഷ്‌ടിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വെള്ളത്തിന്റെ മോട്ടർ തകരാറിലായത് ശ്രദ്ധയിൽപ്പെട്ട കർഷകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതിരെ നടപടിയുണ്ടായില്ലെന്നാണ് ഗ്രാമവാസികൾ ആരോപിച്ചത്. ഇതേ തുടർന്ന് ഈ വിഷയം ഏറ്റെടുക്കുകയും കള്ളന്മാരെ കയ്യോടെ പിടികൂടാൻ ഗ്രാമവാസികൾ തീരുമാനിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടുപേരെയും പിടികൂടുകയും ചെയ്തു. കളവ് ചെയ്യപ്പെട്ടെന്നാരോപിച്ച വൈദ്യുതി കേബിളുകൾ ഇരുവരുടെയും കയ്യിൽ നിന്നും കണ്ടെത്തി.
ഇതോടെയാണ് രണ്ടുപേരെയും പരസ്യമായി മർദിച്ചതിന് ശേഷം പോലീസിൽ ഏൽപ്പിച്ചത്. ഇരുവരെയും മർദിച്ച ചില ഗ്രാമവാസികളെ പോലീസ് അറസ്റ്റ് ചെതെന്നാണ് പോലീസ് റിപ്പോർട്ട്. “രണ്ട് പേരെയും മർദിക്കുന്ന വൈറൽ വീഡിയോയിൽ കണ്ട ചില ഗ്രാമീണർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ ചിലർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആരും നിയമം കൈയിലെടുക്കരുതെന്നും മോഷണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യണമെന്നും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ ഉറപ്പായും ഞങ്ങൾ നടപടിയെടുക്കും”- ബതിൻഡ പോലീസ് സൂപ്രണ്ട് (എസ്പി) അജയ് ഗാന്ധി വ്യക്തമാക്കി.
വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ചയാണ് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രഖീബിന്റെ ഭാര്യ ഖാലിദയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തിന് ശേഷം റഖീബ് കുടുംബാംഗങ്ങൾക്കൊപ്പം ഓടി രക്ഷപ്പെട്ടു. സദർ ബസാർ മേഖലയിലെ ശാന്തിപുരം കോളനിയിലാണ് കൊല നടന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി. റഖീബും ഭാര്യ ഖാലിദയും തമ്മിൽ പലപ്പോഴും വീട്ടിൽ വഴക്കുകൾ പതിവായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ഒരു മാസമായി ഖാലിദ താമസിച്ചിരുന്നത് തന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു. ബുധനാഴ്ച റഖീബ് ഖാലിദയെ തന്റെ വീട്ടിലേക്ക് വിളിക്കുകയും വീട്ടിൽ വെച്ച് ഇരുവരും വീണ്ടും തർക്കത്തിൽ ഏർപ്പെട്ടു. ഇത് റഖീലിനെ അക്രമാസക്തനാക്കി.
ഇതേ തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് റഖീൽ ഖാലിദയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും ഖാലിദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു. കൊലപാതകത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന റഖീബിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഖാലിദയുടെ മാതാപിതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഖാലിദയുടെ സഹോദരൻ ഷാനവാസ് പറയുന്നത്, എട്ട് വർഷം മുൻപ് ഖാലിദയെ തീകൊളുത്താൻ റഖീബ് ശ്രമിച്ചിരുന്നെന്നാണ്. റഖീലും ഖാലിദയും തമ്മിലുള്ള തർക്കത്തിൽ പ്രതിയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ്.
സിപിഐഎം നേതാവിനെ ബൈക്കിലെത്തി അജ്ഞാതർ വെടിവെച്ചുകൊന്നു
ജാർഖണ്ഡിലെ റാഞ്ചിയിൽ ബുധനാഴ്ച വൈകുന്നേരം സിപിഐഎം നേതാവിനെ അജ്ഞാതർ വെടിവെച്ചുകൊന്നു. റാഞ്ചിയിലെ ദലാദലി ചൗക്കിൽ രാത്രി ഏഴിനും എട്ടിനും ഇടയിലാണ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ കൊലപ്പെടുത്തിയത്. സുഭാഷ് മുണ്ട ഓഫീസിലിരിക്കെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമിസംഘം ഏഴ് ബുള്ളറ്റുകളാണ് സുഭാഷിന് നേരെ എറിഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പറഞ്ഞു. സംഭവത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാർ പ്രദേശത്തെ കടകൾ നശിപ്പിക്കുകയും റോഡിലെ ഗതാഗതം തടഞ്ഞു വയ്ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാതിയ സീറ്റിൽ നിന്നും ഒരു ഉപതെരഞ്ഞെടുപ്പിൽ മന്ദർ മണ്ഡലത്തിൽ നിന്നും സുഭാഷ് മത്സരിച്ചിരുന്നു. “ഒരു നേതാവ് വെടിയേറ്റ് മരിച്ചു, ഇത് ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചു. കൂടുതൽ പോലീസ് സേനയെ സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്, ഈ വിഷയത്തിൽ പോലീസ് നടപടിയെടുക്കും. രാത്രിയും പ്രതിഷേധം തുടർന്നു”- ഐജി (ഓപ്പറേഷൻസ്) അമോൽ വി ഹോംകർ പറഞ്ഞു.
പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു സുഭാഷ് മുണ്ട. ഇദ്ദേഹം യുവാക്കൾക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു. വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ടെന്നും അതിൽ സുഭാഷും പങ്കെടുക്കേണ്ടതായിരുന്നു ഇദ്ദേഹമെന്നുമാണ് പ്രകാശ് വിപ്ലവ് പറയുന്നത്. ക്രമസമാധാനം കൈയിലെടുക്കരുതെന്ന് തങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് വിപ്ലവ പറയുന്നത്. കുറ്റവാളികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രകാശ് വിപ്ലവ് കൂട്ടിച്ചേർത്തു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഗീതാശ്രീ ഒറോൺ രംഗത്തെത്തുകയും ഇതിൽ പോലീസ് പരാജയപ്പെട്ടാൽ ഉപരോധം തുടരുമെന്നും പറഞ്ഞു.
നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ആധാർ കാർഡിൽ കൃത്രിമം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആധാർ കാർഡിൽ കൃത്രിമം. സംഭവത്തെത്തുടർന്ന് ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ നിന്നുള്ള ഒരാളെ ഗുജറാത്ത് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. മുസാഫർപൂറിലെ സദത്പൂർ മേഖലയിൽ നിന്നാണ് മദൻ കുമാർ എന്ന അർപ്പണ ദുബെയെ അറസ്റ്റ് ചെയ്തതെന്നാണ് സീനിയർ പോലീസ് സൂപ്രണ്ട് രാകേഷ് കുമാർ പറഞ്ഞത്. പ്രതി അർപ്പണ ദുബെ ഗരീബ ഗാവ് ഗ്രാമത്തിൽ നിന്നുള്ളയാളാണ്.
കാന്തി പോലീസ് സ്റ്റേഷന്റെ കീഴിലുള്ള സദത്പൂരിലെ ഒരു കോളേജിൽ നിന്ന് ബിരുദം നേടിയതാണ് പ്രതിയെന്ന് എസ്എസ്പി പറഞ്ഞു. വെബ്‌സൈറ്റിൽ ആധാർ കാർഡുകളിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങൾ നടക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പ്രതിയുടെ ഐപി വിലാസം കണ്ടെത്തി. നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ജനനത്തീയതി ഉൾപ്പെടെയുള്ളവ മാറ്റുകയും തിരുത്തിയ ആധാർ കാർഡുകൾ പ്രതികൾ ദുരുപയോഗം ചെയ്യുകയും ചെയ്തതായി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന്റെയും നടപടിയുടെയും ഭാഗമായി ഗുജറാത്തിൽ നിന്നുള്ള പോലീസ് സംഘം ദുബെയെ കൂട്ടിക്കൊണ്ടുപോയതായി പോലീസ് സംഘം അറിയിച്ചു.
ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യൻ ക്രൂ അംഗം മരിച്ചു
നെതർലാൻഡ്‌സ് തീരത്ത് ഏകദേശം 3,000 കാറുകൾ കയറ്റിക്കൊണ്ടിരുന്ന ചരക്ക് കപ്പലിന് തീ പിടിച്ചു. തീപിടുത്തത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന പനാമയിൽ രജിസ്റ്റർ ചെയ്ത 199 മീറ്റർ ഫ്രീമാന്റിൽ ഹൈവേയിൽ ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. നിരവധി ക്രൂ അംഗങ്ങൾ കടലിൽ ചാടുകയും ചെയ്തു. തീപിടിത്തത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചത് നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
അപകടത്തിൽ മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സഹായം നൽകുമെന്നും എംബസി അറിയിച്ചു. പരിക്കേറ്റ ഇരുപത് ജീവനക്കാരുമായും എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർ സുരക്ഷിതരാണെന്നും ചികിത്സയിലാണെന്നും അറിയിച്ചു. ഡച്ച് അധികാരികളുമായും ഷിപ്പിംഗ് കമ്പനിയുമായും ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽ പരിക്കേറ്റവർക്ക് നൽകുന്നുണ്ട്. റെസ്ക്യൂ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വെള്ളത്തിൽ ചാടിയ 23 ജീവനക്കാരെ കപ്പലിൽ നിന്ന് പുറത്തെടുത്തതായി ഡച്ച് കോസ്റ്റ്ഗാർഡിന്റെ വക്താവ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
കപ്പൽ മുങ്ങുമെന്ന ഭയത്തിനിടയിൽ കപ്പലിൽ നിന്ന് ചാരനിറത്തിലുള്ള പുക പുറത്തേക്ക് വരുന്നതായ ചിത്രങ്ങളുണ്ടെന്ന് റിപ്പോർട്ട്. ഡച്ച് നാഷണൽ ബ്രോഡ്‌കാസ്റ്റർ എൻഒഎസ് പറയുന്നതനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന 25 ഇലക്ട്രിക് കാറുകളിലൊന്നാണ് തീപിടിച്ചത്. തീ അണഞ്ഞുവെന്ന് ഉറപ്പാക്കാൻ മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ എടുക്കും. നിലവിൽ അഗ്നിശമന സേനാംഗങ്ങളെ കപ്പലിൽ കയറ്റുന്നത് വളരെ അപകടകരാമാണ്. പാനമ പതാക ഘടിപ്പിച്ച കപ്പലിലെ 23 ജീവനക്കാർ സ്വയം തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ വളരെ വേഗത്തിൽ പടരുകയായിരുന്നു. കടലിൽ ചാടിയ ജീവനക്കാരെ സമീപത്തെ കപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്ന് രക്ഷപ്പെടുത്തി.
ബി.ജെ.പി-ആർ.എസ്.എസ് രാജ്യത്തെ വിഭജിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ബി.ജെ.പി-ആർ.എസ്.എസ് അധികാരത്തിൽ മാത്രമാണ് താൽപര്യം കാണിക്കുന്നതെന്ന് രാഹുൽഗാന്ധി. ജനങ്ങളുടെ ദുഃഖവും വേദനയും കാര്യമാക്കാതെ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി-ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു യൂത്ത് കോൺഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
“ബിജെപി-ആർഎസ്എസ് അധികാരം മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും അധികാരം നേടാൻ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അവർ അധികാരത്തിനായി മണിപ്പൂർ കത്തിക്കും. രാജ്യം മുഴുവൻ കത്തിക്കും. രാജ്യത്തിന്റെ ദുഃഖവും വേദനയും അവർ കാര്യമാക്കുന്നില്ല. ഹരിയാനയോ പഞ്ചാബോ ഉത്തർപ്രദേശോ ആകട്ടെ, അവർക്ക് അധികാരം മാത്രം ആവശ്യമുള്ളതിനാൽ അവർ രാജ്യം മുഴുവൻ വിൽക്കും, കോൺഗ്രസിന് ഇത് പോരാട്ടമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നിങ്ങൾക്ക് രാജ്യത്തോട് സ്നേഹമുണ്ട്, രാജ്യം വേദനിക്കുമ്പോഴോ പൗരന്മാർക്ക് വേദനിക്കുമ്പോഴോ നിങ്ങൾക്കും വേദനിക്കും, നിങ്ങൾക്കും സങ്കടമാകും. പക്ഷേ അവരുടെ ആരുടെയും ഹൃദയത്തിൽ അത്തരം വികാരങ്ങളൊന്നുമില്ല.
ആർഎസ്എസ്-ബിജെപിക്കാർക്ക് ഒരു വേദനയും തോന്നുന്നില്ല. കാരണം അവർ രാജ്യത്തെ വിഭജിക്കുന്ന ജോലിയാണ് ചെയ്യുന്നതും ചെയ്ത് കൊണ്ടിരിക്കുന്നതും.” എന്നാണ് രാഹുൽ ഗാന്ധി ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ കോൺഗ്രസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചു. വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രിയിൽ നിന്ന് വിശദീകരണവും അതിനെക്കുറിച്ച് ഒരു സമ്പൂർണ്ണ ചർച്ചയും വേണമെന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടു.