എം.ടി. വാസുദേവന്‍ നായര്‍ക്കെതിരേ വിമര്‍ശനവുമായി ജി. സുധാകരന്‍. മാര്‍ക്‌സിസം പറയാന്‍ എം.ടി. വാസുദേവന്‍ നായര്‍ വരേണ്ട കാര്യമില്ലെന്നും അദ്ദേഹം എന്തോ പറഞ്ഞപ്പോഴേക്കും കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക് ഉള്‍വിളിയുണ്ടായെന്നും ജി. സുധാകരന്‍ പറഞ്ഞു. സി.പി.എം. അനുകൂല അധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി. സുധാകരന്റെ വാക്കുകള്‍:
ഇടതുപക്ഷം ജനകീയപ്രശ്‌നങ്ങളില്‍ എടുത്തിട്ടുള്ള ഒരു നിലപാടുണ്ട്, ചരിത്രപരമായി. പ്രതിപക്ഷത്തായിരുന്നാലും അവകാശങ്ങള്‍ നേടാന്‍ പ്രക്ഷോഭങ്ങളുണ്ടാകും. ഭരണപക്ഷത്തായാലും പ്രക്ഷോഭങ്ങള്‍ നടത്തും. ഭരണംകൊണ്ട് മാത്രം ജനങ്ങളുടെ പ്രശ്‌നം തീരത്തില്ല. ഇത് മാര്‍ക്‌സിസമാണ്. അത് പഠിച്ചവര്‍ക്ക് അറിയാം. മാര്‍ക്‌സിസം പഠിക്കാത്ത മാര്‍ക്‌സിസ്റ്റാണ് ഇവിടെ ഉണ്ടായത്. അത് വായിച്ചുപഠിക്കണം. അത് പറയാന്‍ എം.ടി. വാസുദേവന്‍ നായര്‍ വരേണ്ട കാര്യമൊന്നും ഇല്ല. ഞങ്ങളൊക്കെ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഇല്ലെങ്കിലും ഞങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം വരേണ്ട കാര്യമില്ല. അദ്ദേഹം എന്തോ പറഞ്ഞപ്പോഴേക്കും ഭയങ്കര ഇളക്കം. ഉടനെ കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക് അന്നേരമാണ് ഉള്‍വിളി. ഓരോരുത്തര്‍ ഓരോന്ന് പറഞ്ഞുകൊണ്ടു നടക്കുക. ഇതുവരെ എന്താ പറയാതിരുന്നത്. അതുതന്നെ ഭീരുത്വമാണ്. പറയണമെന്നമല്ല, ഇപ്പോള്‍ പറയാനുണ്ടായത് എന്തേ, നേരത്തെ പറയാതിരുന്നത്. അതും വെറുമൊരു ഷോയാണ്. ആത്മാര്‍ഥതയില്ലാത്തതാണ്. അത് എത്ര വലിയ ആള്‍ പറഞ്ഞാലും, അദ്ദേഹം പറഞ്ഞത് കൊണ്ട് ഞങ്ങള്‍ പറയുന്നു. പക്ഷെ, അത് ഏറ്റുപറായത്ത ഒരാളുണ്ട്, ടി. പത്മനാഭന്‍. ഇതൊക്കെ വലിയ വിപ്ലവമാണ്. സര്‍ക്കാരിനോടല്ല എം.ടി. പറഞ്ഞത്. അദ്ദേഹം ജനങ്ങളോടാണ് പറഞ്ഞത്. പണ്ടും പറഞ്ഞതാണ്.’
പബ്ലിസിറ്റിക്കു വേണ്ടി കോടതിയില്‍ പോകണ്ടല്ലോ- പ്രതികരിച്ച് വി.ഡി. സതീശന്‍
കെ-ഫോണ്‍ വിഷയത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ വിമര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ-ഫോണുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കിട്ടിയപ്പോള്‍ കോടതിയില്‍ പോയി. അതെങ്ങനെയാണ് പബ്ലിസിറ്റി ഇന്ററസ്റ്റ് ആകുന്നത്, അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരാഞ്ഞു.
ഞാന്‍ നിങ്ങളോട് (മാധ്യമങ്ങളോട്) സംസാരിച്ചാല്‍ പബ്ലിസിറ്റി കിട്ടും, ഇല്ലേ. അല്ലെങ്കില്‍ ഞാന്‍ ഒരു യോഗത്തില്‍ പോയി സംസാരിച്ചാല്‍ പബ്ലിസിറ്റി കിട്ടും. കോടതിയില്‍ പോയാല്‍ എന്ത് പബ്ലിസിറ്റി ആണ് കിട്ടുന്നത്. അത് എനിക്ക് മനസ്സിലാകുന്നില്ല, സതീശന്‍ പറഞ്ഞു. ഞാന്‍ ഒരു അഭിഭാഷകനാണ്. നിയമവിദ്യാര്‍ഥിയാണ്. നിയമജ്ഞാനകണമെന്ന് ജീവിതത്തില്‍ ആഗ്രഹിച്ച ആളാണ്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകനാണ്. അഭിഭാഷകന്‍ എന്ന നിലയില്‍ പൊതു താല്‍പര്യ ഹര്‍ജി കൊടുത്തിട്ടുണ്ട്. കോടതിയില്‍നിന്ന് അനുകൂല പ്രതികരണം കിട്ടിയിട്ടുണ്ട്. ഭരണഘടനയെയും നിയമത്തെയും നീതിന്യായ സംവിധാനത്തെയും ബഹുമാനിക്കുന്നയാളാണ് ഞാന്‍. ഭരണകൂടങ്ങളില്‍നിന്ന് നീതി കിട്ടിയില്ലെങ്കില്‍, നീതി കോടതിയില്‍നിന്ന് കിട്ടുമെന്നാണ് സാധാരണ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പബ്ലിസിറ്റിക്കു വേണ്ടി കോടതിയില്‍ പോകണ്ടല്ലോ നിങ്ങളെ കണ്ടാല്‍പ്പോരെ. നീതി തേടിയാണ് കോടതിയില്‍ പോകുന്നത്. നീതി തേടി കോടതിയില്‍ പോകുമ്പോള്‍ എന്നെ വിമര്‍ശിക്കുകയല്ല പരിഹസിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് അവര്‍ പരിശോധിക്കട്ടേ, സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആയിരം കോടിയുടെ കെ- ഫോണ്‍ പദ്ധതി ടെന്‍ഡറില്ലാതെ എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം അന്‍പതു ശതമാനം എസ്റ്റിമേറ്റ് വര്‍ധിപ്പിച്ച് 1500 കോടി രൂപയാക്കിയെന്നും സതീശന്‍ പറഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഇതിനെ ചോദ്യംചെയ്തു. കെ -ഫോണ്‍ വഴി കേരളത്തിലെ 20 ലക്ഷം പേര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കാമെന്ന് പറഞ്ഞു. അഞ്ച് ശതമാനം പേര്‍ക്കു പോലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടില്ല. ഇതിനകത്ത് ക്രമക്കേടുണ്ടെന്ന് സി.ആന്‍ഡ് എ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് കൂടി പുറത്തുവന്നു. കെ.എസ്.ഇ.ബി., കെ ഫോണ്‍ പദ്ധതിയില്‍ ഒരു പങ്കാളിയാണ്.
കെഎസ്ഇബി സി ആന്‍ഡ് എ.ജിയ്ക്ക് നല്‍കിയ മറുപടി ഉള്‍പ്പെടെയുള്ള രേഖകള്‍ പുറത്തുവന്നപ്പോഴാണ് ഗുരുതരമായ അഴിമതിയുണ്ടെന്ന് വ്യക്തമായത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കമ്പനികളുണ്ട്. തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് ആരോപണം ഉന്നയിച്ചു. നിയമസഭയക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എ.ഐ. ക്യാമറയിലും കെ ഫോണിലും സമാനമായ അഴിമതിയാണെന്നും സതീശന്‍ പറഞ്ഞു. എ.ഐ. ക്യാമറ വിഷയത്തില്‍ രമേശ് ചെന്നിത്തലയും താനും റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ നടപടി പുരോഗമിക്കുകയാണ്. കെ ഫോണിലും നിയമപരമായി നേരിടും എന്ന് വ്യക്തമാക്കിയിരുന്നു. കൃത്യമായ രേഖകകള്‍ കിട്ടിയപ്പോള്‍ കോടതിയില്‍ പോകുകയായിരുന്നെന്നും സതീശന്‍ പറഞ്ഞു.
സതീശന്‍ നല്‍കിയ ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്താണ് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരുന്ന കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു.
ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ.എസ്.ശർമിള റെഡ്ഡിയെ നിയമിച്ചു
ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ.എസ്.ശർമിള റെഡ്ഡിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ശർമിളയെ പിസിസി അധ്യക്ഷയായി നിയമിച്ചത്.
ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് ഗിഡുഗു രുദ്രരാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഗിഡുഗു രുദ്രരാജുവിനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തിട്ടുണ്ട്.
ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയും മുൻ മുഖ്യമന്ത്രി വൈസ്.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ ശർമിളയുടെ വൈ.എസ്.ആർ. തെലങ്കാന കോൺഗ്രസ് പാർട്ടി ഈ മാസം ആദ്യമാണ് കോൺഗ്രസിൽ ലയിപ്പിച്ചത്.ആന്ധ്രയിൽ പാർട്ടിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് കോൺഗ്രസ് തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശർമിളയെ കൊണ്ടുവന്നത്. ഒരു എം.എൽ.എ.പോലുമില്ലാത്ത ആന്ധ്രയിൽ പാർട്ടിയുടെ പുനരുജ്ജീവനം ശർമിളയിലൂടെ നടപ്പാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്രാ വിഭജനവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ച പൂർണമാക്കിയത്.
ഇന്ത്യയില്‍ 9 വര്‍ഷത്തിനിടെ 24.82 കോടിപേര്‍ ദാരിദ്ര്യമുക്തി നേടി; കേരളത്തില്‍ 2.72 ലക്ഷംപേര്‍, മുമ്പില്‍ യുപി
ന്യൂഡല്‍ഹി: ഭാരതത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ 24.82 കോടിപേര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തിനേടിയതായി നിതി ആയോഗ്. ഉത്തര്‍പ്രദേശിലാണ്( യുപി) ഏറ്റവും കുടുതല്‍ ദാരിദ്ര്യമുക്തി. ബാങ്ക് അക്കൗണ്ട്, മാതൃമരണ നിരക്ക്, പോഷകാഹാരം, സ്‌കൂള്‍ ഹാജര്‍നില, പാചകവാതകം, കുടിവെള്ളം, വൈദ്യുതി തുടങ്ങി 12 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു കണ്ടെത്തല്‍.
നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ബഹുതലദാരിദ്ര്യം 2013-14-ലെ 29.17 ശതമാനത്തില്‍ നിന്ന് 2022-23-ല്‍ 11.28 ശതമാനമായി കുറഞ്ഞു. ഇക്കാലയളവില്‍ 17.89 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുക്തി രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യനിരക്ക് 42.59 ശതമാനത്തില്‍ നിന്നും 17.40 ശതമാനമായാണ് കുറഞ്ഞത്. 5.94 കോടിപേരാണ് ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യമുക്തി നേടിയത്. 3.77 കോടി ദാരിദ്ര്യമുക്തരുമായി ബിഹാറാണ് രണ്ടാം സ്ഥാനത്ത്. കണക്കുപ്രകാരം മൂന്നാമതെത്തിയ മധ്യപ്രദേശില്‍ 2.30 കോടിപേരാണ് ദാരിദ്ര്യമുക്തി നേടിയത്.
ദരിദ്രസംസ്ഥാനങ്ങളാണ് ദാരിദ്ര്യമുക്തി നേടിയവയില്‍ ഭൂരിഭാഗമെന്നും ഇത് ഇന്ത്യയില്‍ സാമ്പത്തിക അസമത്വം കുറഞ്ഞതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ മറ്റു കാലഘട്ടങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാര്‍ഷികമേഖല പുരോഗതി കൈവരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒമ്പതുവര്‍ഷം മുമ്പ് 1.24 ശതമാനമായിരുന്ന കേരളത്തിന്റെ ദാരിദ്ര്യ സൂചിക 2023-ല്‍ 0.48 ശതമാനമായി കുറഞ്ഞു. 2.72 ലക്ഷം പേരാണ് കേരളത്തില്‍ ദാരിദ്ര്യമുക്തി നേടിയത്.
‘നീതി ആയോഗ് റിപ്പോര്‍ട്ട് ഇന്ത്യക്കാരുടെ പുരോഗതിക്കായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഏറെ പ്രോത്സാഹനം നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇത് ഏറെ ഊര്‍ജം പകരുന്നതാണ്. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയും സമ്പദ്ഘടനുടെ പുരോഗതിയും ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. ഓരോ ഇന്ത്യക്കാരനും സുഭിക്ഷമായ ഒരു ഭാവി ഉറപ്പാക്കുന്നതിനായി ഇനിയും പ്രവര്‍ത്തിക്കുക തന്നെ ചെയ്യും’, പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പെരുമ്പടപ്പില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി
മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് പെരുമ്പടപ്പില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. രണ്ടരവയസ്സുള്ള കുഞ്ഞ് മരിച്ചു. ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പടപ്പ് പട്ടേരിക്കുന്നില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
വന്നേരി സ്വദേശിനിയായ പേരോട്ടയില്‍ ഹസീനയെയും മകള്‍ ഇഷ മെഹ്റിനെയുമാണ് പട്ടേരിക്കുന്നിലെ ഭര്‍തൃവീട്ടില്‍ കിണറ്റില്‍വീണ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഹസീനയുടെ ആരോഗ്യനില അതീവഗുരുതരമാണ്.
കുഞ്ഞിനെയും എടുത്ത് ഹസീന കിണറ്റില്‍ചാടിയതാണെന്നാണ് സംശയം. ഹസീനയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നരവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നീരവിനെയും മല്ല്യയെയും തിരിച്ചെത്തിക്കുന്നത് വേഗത്തിലാക്കാന്‍ നീക്കം; സിബിഎ, ഇഡി, എന്‍ഐഎഎസംഘം UK-യിലേക്ക്
കോടികളുടെ തട്ടിപ്പുനടത്തി കടന്ന വമ്പന്‍മാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സി.ബി.ഐ, ഇഡി, എന്‍.ഐ.എ എന്നിവയുടെ ഉന്നതതല സംയുക്ത സംഘം യു.കെയിലേക്ക്. പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ച ആയുധകച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്ല്യ എന്നിവരെ തിരികെ എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. യു.കെയടക്കമുള്ള വിദേശരാജ്യങ്ങളില്‍ തട്ടിപ്പുവഴി ഇവര്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ അവ കണ്ടുകെട്ടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുക. യു.കെയിലെ ഇന്ത്യന്‍ ഹൈകമീഷ്ണറുമായും അവിടത്തെ അധികൃതരുമായും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കുറ്റവാളികളുടെ ലണ്ടനിലെ സ്വത്തുക്കളും ബാങ്ക് ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും സംഘം തേടും. മ്യൂച്ചല്‍ ലീഗല്‍ അസിസ്റ്റന്‍സ് ഉടമ്പടി(എം.എല്‍.എ.ടി)യില്‍ ഒപ്പുവെച്ച രാജ്യങ്ങളാണ് ഇന്ത്യയും യുകെയും. ഇതനുസരിച്ച് സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനല്‍ ്ന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണം.
ആയുധ കച്ചവടക്കാരനായ ഭണ്ഡാരി 2016-ലാണ് രാജ്യം വിട്ടത്. യുപിഎ ഭരണകാലത്തെ വിവിധ ആയുധഇടപാടുകളെ സംബന്ധിച്ചാണ് ആദായനികുതി വകുപ്പും ഇഡിയും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി ബന്ധമുള്ളയാളാണ് ഭണ്ഡാരി. വിവിധ ആയുധ ഇടപാടുകളില്‍നിന്നും കിട്ടിയ പണവുമായി ബന്ധപ്പെട്ട് ഭണ്ഡാരി, തമ്പി, വാദ്ര എന്നിവര്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്.
ഭണ്ഡാരിയുടെ ഇന്ത്യയിലെ 26 കോടിയുടെ സ്വത്തുക്കള്‍ ഇതിനോടകം അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിട്ടുമുണ്ട്. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 6500 കോടി രൂപയുടെ തട്ടിപ്പുനടത്തിയെന്ന ആരോപണമാണ് നീരവ് മോദി നേരിടുന്നത്. ബാങ്കുകളില്‍നിന്ന് വമ്പന്‍ തുകകള്‍ വായ്പയെടുത്ത് മുങ്ങിയെന്നാണ് വിജയ് മല്ല്യ നേരിടുന്ന കുറ്റം. ഇയാളുടെ 5000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി കണ്ടക്ടറും ഡ്രൈവറും.
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി കണ്ടക്ടറും ഡ്രൈവറും. മുഴുവന്‍ യാത്രക്കാരുമായി ബസ് ഉടനടി ആശുപത്രിയില്‍ എത്തിച്ചു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് പോകുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന സ്ത്രീ കുഴഞ്ഞുവീണത്. ഉടനെ യുവതിക്ക് അടുത്തുണ്ടായിരുന്ന യാത്രക്കാര്‍ കണ്ടക്ടറെ വിവരം അറിയിച്ചു. ഇവര്‍ യുവതിക്ക് പ്രാഥമിക ശ്രുശ്രൂഷകള്‍ നല്‍കുമ്പോഴേക്കും ഡ്രൈവര്‍ അതിവേഗം തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് വാഹനം എത്തിക്കുകയായിരുന്നു. ബസിലെ മറ്റു യാത്രക്കാര്‍ ഇതിനോട് പൂര്‍ണമായി സഹകരിച്ചു.
യുവതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.