ബാലസോര്‍ ട്രെയിന്‍ അപകടം; മൂന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് സിബിഐ. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ (സിഗ്‌നല്‍) അരുണ്‍ കുമാര്‍ മൊഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ (സിഗ്‌നല്‍) മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയ്ക്കുള്ള ശിക്ഷ), 201 (കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നല്‍കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക), സെക്ഷന്‍ 153 (റെയില്‍വേയില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ അപകടപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 1989-ലെ റെയില്‍വേ നിയമത്തിന്റെ മനപൂര്‍വമായ നരഹത്യ ഉല്‍പ്പെടെയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിന് ശേഷം സിബിഐ എല്ലാവരെയും ഭുവനേശ്വറില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സിബിഐ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

ജൂണ്‍ 2 ന് ബഹാനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം ചെന്നൈയിലേക്കുള്ള കോറോമാണ്ടല്‍ എക്‌സ്പ്രസ്, ഹൗറയിലേക്കുള്ള എസ്എംവിപി-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഒരു ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിക്കുകയും ഒട്ടേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏകദേശം 293 പേര്‍ മരിക്കുകയും 1,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാലാവസ്ഥയാല്‍ കണ്ണീരൊഴുക്കുന്ന സൗത്ത് ഏഷ്യ, പ്രകൃതി ദുരന്തങ്ങളും കുടിയൊഴിപ്പിക്കല്‍

‘ഇന്ത്യന്‍ ഉപഭൂഖണ്ഡം അഥവാ ‘ദക്ഷിണേഷ്യ’. ലോകത്തെ തന്നെ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍,എന്നീ രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്ന ‘ദക്ഷിണേഷ്യ’ അതില്‍ ഏറ്റവും വലിയ സ്വാധീന ശക്തി ഇന്ത്യ .എന്നാല്‍, ഇന്ത്യ ഉള്‍പ്പെടുന്ന സ്വാധീന ശക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഇന്ന് വിവരണാതീതമാണ്. പ്രകൃതി ദുരന്തങ്ങള്‍, കുടിയൊഴിപ്പിക്കല്‍, സാംക്രമിക രോഗങ്ങള്‍, ദാരിദ്ര്യം, ഭക്ഷ്യ പ്രതിസന്ധി അങ്ങനെ നിരന്തരം പ്രശ്‌നങ്ങള്‍ക്കിടയില്‍ പെട്ട് നട്ടം തിരിയുന്ന ദക്ഷിണേന്ത്യയുടെ മറ്റൊരു മുഖം കൂടി ലോകം തിരിച്ചറിയേണ്ടതാണ്. പക്ഷേ, ഈ ദുരന്ത സമാനമായ അന്തരീക്ഷവും പ്രശ്‌നങ്ങളുമെല്ലാം എത്തിച്ചേരുന്നത് ഒരൊറ്റ ഇടത്തേക്കാണ്. ‘കാലാവസ്ഥാ വ്യതിയാനം’. എന്തുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഇത്രയധികം ദുരന്തങ്ങള്‍ക്കിടയാക്കുന്നു?

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനില്‍ ഉണ്ടായ കനത്ത മണ്‍സൂണ്‍ മഴയില്‍ രാജ്യത്തുടനീളം കുറഞ്ഞത് 50 പേര്‍. ഏകദേശം ഒരു വര്‍ഷം മുന്‍പ് ഉണ്ടായ പ്രളയത്തില്‍ 1,700-ലധികം ആളുകള്‍ മരണത്തിന് കീഴടങ്ങി. 33 ദശലക്ഷം ആളുകളെ ആ പ്രളയം നേരിട്ട് ബാധിച്ചു. അതി ഭയാനകമായ അവസ്ഥ. സ്വാഭാവികമായും അത് ബാധിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഉണ്ടാകും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പ്രളയം വിഴുങ്ങി. അസമിലെ നിരവധി ജില്ലകള്‍ കലിതുള്ളി വന്ന വെള്ളത്താല്‍ തകര്‍ന്നു തരിപ്പണമായി.
ആയിരക്കണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി.

നാശം വിതച്ച വെള്ളപ്പൊക്കം ജീവനെടുത്തത് 11 പേരുടെയാണ്. പ്രളയത്തില്‍ നശിച്ച വീടുകളിലേയ്ക്കും ചത്തുമലന്ന കന്നുകാലി ജഡങ്ങല്‍ക്കിടയിലേയ്ക്കും പ്രളയാനന്തരം തിരികെ പോയ ആ മനുഷ്യര്‍ക്ക്, എല്ലാം വീണ്ടും ഒന്നില്‍ നിന്ന് കെട്ടിപ്പടുക്കേണ്ടി വന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ജീവിതത്തിന്റെ കൂടി പുനര്‍ നിര്‍മ്മാണം അത് സാധാരണക്കാരായ അവരെകൊണ്ട് സാധിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങേയറ്റം ദുരിത പൂര്‍ണമായ ജീവിതത്തില്‍ എല്ലാം തകര്‍ത്തെറിഞ്ഞ പ്രളയച്ചുഴി.

ഇതി ഞാന്‍ മുന്‍പ് പറഞ്ഞ ഇതിന്റെയെല്ലാം പ്രധാന കാരണത്തിലേയ്ക്ക് വരാം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഴ, വരള്‍ച്ച, കുതിച്ചുയരുന്ന താപനില എന്നിവ മൂലം ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളാണ് വലയുന്നത്. ആഗോളതാപനത്തിന്റെ ആഘാതങ്ങള്‍ നേരിട്ട ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പ്രദേശങ്ങളിലൊന്നായി ഈ മേഖല മാറി.

ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍, ജനസംഖ്യ വര്‍ധനവ്, ദാരിദ്ര്യം എന്നിവയെല്ലാം കൂടിക്കലര്‍ന്ന് അങ്ങേയറ്റം അപകടസമാനമായ മേഖലയായി ദക്ഷിണേഷ്യ മാറിക്കഴിഞ്ഞു എന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്ടര്‍ സലീമുല്‍ ഹഖ് അല്‍ജസീറയോട് വ്യക്തമാക്കിയിരുന്നു.

‘ലോകത്തിന്റെ അത്ര വലുതല്ലാത്ത ഒരു പ്രദേശത്ത് ഒന്നര ബില്യണിലധികം ആളുകള്‍ ജീവിക്കുന്നു, ഇടതൂര്‍ന്ന് ജീവിക്കുന്നു, ജനസാന്ദ്രത അടിക്കടി വര്‍ധിക്കുന്നു. ഹിന്ദുകുഷില്‍ നിന്നും ഹിമാലയന്‍ പര്‍വതപ്രദേശങ്ങളില്‍ നിന്നും ഒഴുകുന്ന പ്രധാന നദീതടങ്ങള്‍ ഇതിന് പ്രധാന ഉദാഹരണങ്ങളാണെന്ന്
അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു.

ലോകബാങ്ക് നടത്തിയ പഠനത്തില്‍ ദക്ഷിണേഷ്യയിലെ 750 ദശലക്ഷം ആളുകള്‍ കുറഞ്ഞത് ഒരു പ്രകൃതിദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ വിദഗ്ധര്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം നിലക്കുന്നതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ പ്രവചിക്കുമ്പോള്‍, ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യാനുള്ള ഭൂമിയുടെ അഭാവം, ജലക്ഷാമം, കുടിയൊഴിപ്പിക്കല്‍ എന്നിവ മറ്റു വെല്ലുവിളികളായി ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.

ഭക്ഷ്യ പ്രതിസന്ധി
—————-
ആയിരക്കണക്കിന് വര്‍ഷങ്ങളായി, ദക്ഷിണേഷ്യ, ലോകത്തിന്റെ ‘ധാന്യശാല’ ആയി കരുതപ്പെടുന്നു. വിളകള്‍ വളര്‍ത്തുന്നതിന് അനുയോജ്യമായ കാലാവസ്ഥയുള്ള ഒരു പ്രദേശം. എന്നാല്‍, കാലാവസ്ഥാ വ്യതിയാനതതോടെ എല്ലാം താറുമാറായി. കൃഷിയ്ക്ക് അനുയോജ്യമായിരുന്ന ദക്ഷിണേഷ്യയിലെ വിളനിലങ്ങളില്‍ ഒന്നും വളരാതെയായി. പ്രകൃതി കൈവിട്ടെന്ന പോലെ.

ഗോതമ്പ് ഉല്‍പാദനത്തെക്കുറിച്ച് 2021-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 16 ശതമാനം ഉല്‍പാദനം കുറഞ്ഞു എന്നായിരുന്നു പറഞ്ഞിരുന്നത്. കാലാവസ്ഥാ വ്യതിയാനം ദക്ഷിണേഷ്യയിലെ ഭക്ഷ്യസുരക്ഷയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

‘ഉയരുന്ന താപനില, മാറിക്കൊണ്ടിരിക്കുന്ന മഴയുടെ രീതികള്‍, വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ തുടര്‍ച്ചയായ ആവര്‍ത്തനം ഈ മേഖലയിലെ കാര്‍ഷിക വ്യവസ്ഥകള്‍ക്ക് കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. കന്നുകാലി ഉല്‍പാദനത്തെയും മത്സ്യബന്ധനത്തെയും ആ രീതിയില്‍ ബാധിച്ചു.

ഹിമാലയത്തിലെ മഞ്ഞുകട്ടകള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ഹലിലെ കാലാവസ്ഥാ വ്യതിയാനം ജലലഭ്യതയെ വളരെയധികം ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കാര്‍ഷിക മേഖലയേയും പ്രതികൂലമായി തന്നെ ബാധിച്ചു.

2021ല്‍ പ്രസിദ്ധീകരിച്ച ലീഡ്സ് സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍. ഹിമാലയത്തിലെ മഞ്ഞുരുകുന്നത് ‘കഴിഞ്ഞ നൂറ്റാണ്ടുകളിലെ ശരാശരി നിരക്കിനേക്കാള്‍ 10 മടങ്ങ് കൂടുതലാണെന്ന് വ്യക്തമായിരുന്നു.
പാകിസ്ഥാന്‍, നേപ്പാള്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഹിമാലയത്തില്‍ നൂറ്റാണ്ടുകള്‍ കൊണ്ട് 40 ശതമാനം ഹിമപാളികള്‍ ഉരുകിയതായും ഗവേഷകര്‍ പറയുന്നുണ്ട്.

ജലദൗര്‍ലഭ്യമുള്ള മേഖലകളില്‍ ദാരിദ്ര്യവും പട്ടിണിയും അടിക്കടി ഉയരുകയാണ്. 2021-ല്‍, യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FOA) റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണേഷ്യയില്‍ ഏകദേശം 21 ശതമാനം ആളുകള്‍ കടുത്ത ഭക്ഷ്യ ക്ഷാമത്തെ നേരിടുന്നുവെന്ന് കണ്ടെത്തിയിരുന്നു. 2020-നെ അപേക്ഷിച്ച് 2 ശതമാനം വര്‍ദ്ധനവാണുണ്ടായത്.

ദക്ഷിണേഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെടുന്നതിനാല്‍ ഭക്ഷ്യ ഉല്‍പ്പാദനം കുറയുമെന്ന ആശങ്ക ഏറെയാണ്. സമുദ്രനിരപ്പ് ഉയരുന്നത് പോലെയുള്ള കാലാവസ്ഥാ സംബന്ധമായ മറ്റ് ദുരന്തങ്ങള്‍ക്കുള്ള സാധ്യതയും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളാല്‍ പലായനം ചെയ്യുന്നവര്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കാണ് ചേക്കേറുന്നത്. ലോകമെമ്പാടും തുടരുന്ന ഈ പ്രതിഭാസം ദക്ഷിണേഷ്യയില്‍ വളരെയധികമാണ്. ഏറ്റവും വലിയ പലായനം നടക്കുന്നത് താഴ്ന്ന തീരപ്രദേശങ്ങളിലാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം ഉപജീവനമാര്‍ഗം തുടരാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് മറ്റൊരിടത്തേക്ക് പലായനം ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അടിസ്ഥാന സൗകര്യങ്ങളില്ല, കൃഷിഭൂമിയും വീടും തകര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് പലര്‍ക്കും തിരികെ കയറാനായില്ല. അങ്ങനെ അവര്‍ അഭയാര്‍ത്ഥികളായി മാറുന്നു.

ബംഗ്ലാദേശില്‍ അത് പ്രകടമായിരുന്നു. ഏകദേശം 2,000 ആളുകള്‍ തലസ്ഥാനമായ ധാക്കയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാരിസാല്‍, സത്ഖിര തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ തീരദേശ ജില്ലകളില്‍ നിന്ന് പലരും പലായനം ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നായി ധാക്ക മാറിയതിന്റെ പ്രധാന കാരണവും ഈ കൂട്ട പലായനമാണ്.

സാംക്രമിക രോഗങ്ങള്‍- ആശങ്ക

കാലാവസ്ഥാ വ്യതയാനം ഉണ്ടാക്കുന്ന മറ്റൊരു അപകടകരമായ ഒന്നാണ് സാംക്രമിക രോഗങ്ങള്‍. കനത്ത മഴയും വെള്ളപ്പൊക്കവുമെല്ലാം രോഗങ്ങള്‍ക്ക് കാരണവുമാകുന്നുണ്ട്.

‘മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവ ദക്ഷിണേഷ്യയില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തി പടരുകയാണ്. താപനില ഉയരുന്നത് പോലുള്ള നിരവധി ഘടകങ്ങള്‍ രോഗവ്യാപനം വര്‍ധിപ്പിച്ചേക്കാം.

ചൂടുള്ള പ്രദേശങ്ങളില്‍ കൊതുകുകള്‍ക്ക് പെരുകാന്‍ കഴിയും. മനുഷ്യര്‍ ചൂടില്‍ വാടിപ്പോയേക്കാം, തളര്‍ന്നേക്കാം…എന്നാല്‍ കൊതുകുകള്‍ക്ക് ഊര്‍ജമുണ്ടാകുന്നത് അപ്പോഴാണ്. അവ കൂടുതല്‍ ഉയരങ്ങളിലേക്ക് പടരും.
മുമ്പ് മലേറിയ ബാധിതമല്ലാത്ത മലയോര പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ മലേറിയ സാധ്യത വളരെ കൂടുതലായ പ്രദേശങ്ങളായി പരിണമിച്ചു.

ദക്ഷിണേഷ്യയില്‍ ഉഷ്ണതരംഗങ്ങള്‍ ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമായി. ഒപ്പം ഗ്രാമീണ മേഖലകളിലെ സൗകര്യങ്ങളുടെ ദൗര്‍ലഭ്യം രോഗങ്ങള്‍ പടരുന്നതിന് പ്രധാന കാരണമാണ്.

സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നു, കാരണം കുടുംബ ഭാരം: പുരുഷന്മാർ ചെയുന്നത് സ്ത്രീകളുടെ പകുതി ജോലികൾ മാത്രമെന്ന് പഠനം

കുടുംബ ഭാരം മൂലം ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി ഉയരുന്നുണ്ടെന്ന് കണ്ടെത്തൽ. കേരള നോളജ് ഇക്കണോമി മിഷൻ നടത്തിയ സർവ്വേയിലാണ് പുരോഗതിയെ വീണ്ടും പിറകോട്ടടിക്കുന്ന വസ്തുതകൾ പുറത്തു വന്നിരിക്കുന്നത്. കുടുംബങ്ങളിൽ ഉണ്ടാകുന്ന അമിത ജോലി മറ്റൊരു തൊഴിൽ ചെയ്യാനും സ്ട്രീകളെ അനുവദിക്കുന്നില്ലെന്നും, കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ടി വരുന്നതിനാൽ തന്നെ സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 57% സ്ത്രീകളാണ് ഇതിനോടകം തന്നെ ജോലി ഉപേക്ഷിച്ച് വീടുകളിലേക്ക് ചുരുങ്ങിയത്. എല്ലാവർക്കും തുല്യ അവകാശമുള്ള തുല്യ ബാധ്യതകൾ ഉള്ള കുടുംബത്തിന് വേണ്ടി സ്ത്രീകൾ മാത്രം അവരുടെ ജീവിതം മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്.

തുല്യതകൾ നിലവിൽ വന്നിട്ടും സ്ത്രീകൾ ഇപ്പോഴും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിയിട്ടില്ല. വീടിന്റെ വിളക്കാണ്, അമ്മയാണ്, ദേവിയാണ് എന്നൊക്കെപ്പറഞ്ഞു ബാധ്യതകളുടെ ഭാരങ്ങൾ മുഴുവൻ ഇപ്പോഴും സ്ത്രീകളുടെ തലയിൽ കെട്ടിവയ്ക്കുന്ന സമൂഹത്തിലാണ് നമ്മളുടെയൊക്കെ ജീവിതമെന്ന് ഈ സർവേ ചൂണ്ടിക്കാട്ടുന്നു. വീടിന് വേണ്ടി ശരാശരി ഒരു സ്ത്രീ ദിവസത്തിൽ എട്ട് മണിക്കൂറോളം ജോലി ചെയ്യുന്നുണ്ടെന്നാണ് പഠനം പറയുന്നത്. കുടുംബത്തിലെ അംഗങ്ങൾ കൂടുന്നതിന് അനുസരിച്ചും, അവരുടെ പ്രായങ്ങൾ കണക്കിലെടുത്തും ഈ സമയം ഇനിയും കൂടാനാണ് സാധ്യതയുള്ളത്.

ജോലി ചെയ്യാൻ കുടുംബത്തിൽ നിന്ന് സമ്മതിക്കുന്നില്ലെന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ടെന്നുമാണ് സർവേയോട് പ്രതികരിച്ച ഒട്ടുമിക്ക സ്ത്രീകളും പറഞ്ഞത്. കണക്കുകൾ പ്രകാരം ജോലി ഉപേക്ഷിച്ച സ്ത്രീകളിൽ 57 ശതമാനം പേരും കുട്ടികളെയും പ്രായമായവരെയും പരിചരിക്കാനുണ്ട് എന്നതാണ് കാരണം പറഞ്ഞത്. 20 ശതമാനം പേരാകട്ടെ വിവാഹവും താമസം മാറിയതും മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നവരാണ്. എന്നാൽ കണക്കുകളിൽ ഏറ്റവും സങ്കടകരം കുറഞ്ഞ വേതനം മൂലം ജോലി നിർത്തേണ്ടി വന്ന 10.32 ശതമാനം വരുന്നവരുടെയും, ജോലിയിൽ തുടരാൻ അനുവാദം ഇല്ലാത്തത് കൊണ്ട് വീടുകളിൽ മാത്രം ഒതുങ്ങിപ്പോയ 3.92 ശതമാനം വരുന്നവരുടെയും കാര്യം ഓർക്കുമ്പോഴാണ്.

പുരോഗതിയുടെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി ന്യൂജൻ കുട്ടികൾ ഓടി നടക്കുന്ന ഒരു കാലത്താണ് കുടുംബത്തിന്റെ വേരുകൾ മൂലം ജോലി ചെയ്യാൻ പോലും അവകാശമില്ലാത്ത സ്ത്രീകൾ ജീവിക്കുന്നത്. വനിതാ മതിലുകൾ മുതൽ സ്ത്രീ തുല്യതയ്ക്ക് വേണ്ടിയുള്ള പല മുന്നേറ്റങ്ങളും നടക്കുന്നുണ്ടെങ്കിലും പലതും നാമമാത്രമായി അവശേഷിക്കുകയാണ്. സർവേ പ്രകാരം നഷ്ടപ്പെട്ട ജോലിയിലേക്ക് തിരികെ കയറാൻ ആഗ്രഹമുള്ളവരാണ് 96.5 ശതമാനം സ്ത്രീകളും. 25 മുതൽ 40 വയസ്സുവരെയുള്ളവരാണ് ജോലി നഷ്ടപ്പെട്ട സ്ത്രീകളിൽ ഭൂരിഭാഗവും, ഇവരിൽത്തന്നെ 30 മുതൽ 34 വരെ പ്രായപരിധി ഉള്ളവരിലാണ് തൊഴിൽ രഹിതർ അധികവും. ഒന്നുകിൽ വിവാഹശേഷം അല്ലെങ്കിൽ കുഞ്ഞുങ്ങൾ ജനിച്ചതിന് ശേഷമെല്ലാമാണ് ഇവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. 4458 സ്ത്രീകളാണ് കേരള നോളജ് ഇക്കോണമി മിഷന്റെ സർവേയിൽ പെങ്കെടുത്തത്.

യോഗ്യതയുണ്ടെങ്കിലും പല സ്ത്രീകൾക്കും അവർ അർഹിക്കുന്ന ജോലികൾ ലഭിക്കുന്നില്ല എന്നത് സർവേയിലെ സുപ്രധാന കണ്ടെത്തലാണ്. ഉന്നത വിദ്യാഭ്യാസത്തിന് 52.3 ശതമാനം പെൺകുട്ടികൾ ചേരുന്നുണ്ടെങ്കിൽ വെറും 34.5 ശതമാനം ആൺകുട്ടികളാണ് തുടർ പഠനം നടത്തുന്നത്. എന്നാൽ, പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.9 ശതമാനമാണെങ്കിൽ സ്ത്രീകളുടേത് 17 ശതമാനമാണ്. അതിനർത്ഥം അൻപത് ശതമാനത്തിലധികം പെൺകുട്ടികൾ ജോലി നേടാൻ വേണ്ട കോഴ്സുകൾ പഠിച്ചു പുറത്തിറങ്ങുന്നുണ്ടെങ്കിലും അവരിൽ ഭൂരിഭാഗം പേരും തൊഴിൽ രഹിതരാണ്. ബിരുദാനന്തര ബിരുദം നേടിയ പുരുഷന്മാരിൽ 6.6 ശതമാനം പേർ തൊഴിൽരഹിതരാണെങ്കിൽ, 34 ശതമാനത്തോളമാണ് ബിരുദാന്തര ബിരുദം നേടിയിട്ടും ജോലിയില്ലാത്ത സ്ത്രീകളുടെ കണക്ക്.

പുരോഗതി നേടിയെന്ന് എത്ര അഭിമാനിക്കുമ്പോഴും കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്മയിലും വീടകങ്ങളിലെ ദുരിത്തിലും ഇന്നും മാറ്റമില്ല. പുരുഷന്മാർ അടങ്ങുന്ന സമൂഹം കൽപ്പിച്ചു നൽകുന്ന വ്യവസ്ഥിതിയിൽ നിന്ന് മാറി നടക്കാനോ സ്വന്തം ഇഷ്ടങ്ങളെ ശ്രദ്ധിക്കാനോ കഴിയാത്തവരാണ് അവരിൽ ഭൂരിഭാഗം പേരും. സൗജന്യ വിദ്യാഭ്യാസമുണ്ട്, സ്‌കോളർഷിപ്പുകൾ ഉണ്ട്, ആനുകൂല്യങ്ങൾ ഉണ്ട് പക്ഷെ ജോലി ചെയ്യാനുള്ള അവകാശം മാത്രം ഇന്നും പൂർണ്ണമായും സ്ത്രീകൾക്ക് ലഭിച്ചിട്ടില്ല. പഠിച്ച പെൺകുട്ടിയെ കല്യാണം കഴിക്കാനം പക്ഷെ അവൾ ജോലിക്ക് പോകാൻ പാടില്ല, പഠിച്ച പെൺകുട്ടികൾ വേണം പക്ഷെ അവൾ അച്ഛനെയും അമ്മയെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കണം, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഇപ്പോഴും എത്താൻ ഏത് വഴി സ്വീകരിക്കണമെന്ന് കേരളത്തിലെ സ്ത്രീകൾക്കറിയില്ല, അവരിപ്പോഴും സമൂഹം കെട്ടിച്ചമച്ച വേലികൾക്കുള്ളിൽ തടവിലാണ്.

തുടർന്നു വായിക്കാം

വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കാൻ ശ്രമം, ബഷീർ ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവാദ പരാമർശം

ചാലപ്പുറം ഗവണ്മെന്റ് ഗണപത് ബോയ്സ് ഹൈസ്‌കൂളിൽ ഒരു ക്വിസ് മത്സരം നടത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബഷീർ ദിനത്തോടനുബന്ധിച്ചു നൽകിയ ചോദ്യാവലിയിൽ ബേപ്പൂർ സുൽത്താനെ തീവ്രവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടന്നുവെന്നാണ് ജമാൽ കൊച്ചങ്ങാടി എന്ന മുതിർന്ന എഴുത്തുകാരൻ പറയുന്നത്.

ബഷീർ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതിയത് ? എന്നായിരുന്നു വിദ്യാർത്ഥികൾക്ക് ബഷീർ ദിനത്തിൽ നൽകിയ ചോദ്യാവലിയിലെ വിവാദ പരാമർശം. എന്നാൽ ഉജ്ജീവനം ഒരിക്കലും ഒരു തീവ്രവാദ പത്രമായിരുന്നില്ലെന്നും, ബഷീർ ജയിൽവാസത്തിന് ശേഷം ഭഗത് സിംഗിന്റെ ആശയങ്ങളോട് ഇഷ്ടം പ്രകടിപ്പിച്ചതല്ലാതെ ഒരു തീവ്ര ആശയങ്ങളെയും അദ്ദേഹം അനുകൂലിച്ചിരുന്നില്ലെന്നും, ഉജ്ജീവനത്തിന്റെ പ്രസാധകൻ പി എ സൈനുദ്ധീൻ നൈനയുടെ മകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി പറയുന്നു.

‘ജയിൽ മോചിതനാകുമ്പോൾ തന്നെ സ്വാതന്ത്രൃസമരത്തെ കുറിച്ചുള്ള ബഷീറിന്റെ സങ്കൽപ്പങ്ങൾ മാറിയതായും ഭഗത് സിംഗിന്റെ ആശയങ്ങൾ അതിൽ സ്വാധീനം ചെലുത്തിയതായും ഓർമ്മയുടെ അറകളിൽ ബഷീർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉജ്ജീവനം ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുടെ മുഖപത്രമായിരുന്നുവെന്ന് എവിടെയും കണ്ടിട്ടില്ല. പത്രത്തിൽ വരുന്ന തീപ്പൊരിലേഖനങ്ങൾ സഹ പത്രാധിപരായ ദിവാകരനുമായി സൈക്കിളിൽ കൊച്ചി മുഴുവൻ സഞ്ചരിച്ച് ചുമരുകളിൽ പതിക്കുക പതിവായിരുന്നു. അക്കാലത്ത് തന്റെ നേതൃത്വത്തിൽ സ്ക്കൂൾ കുട്ടികളുടെ ഒരു വാനര സംഘടന പ്രവർത്തിച്ചിരുന്നുവെന്ന് തമാശയായി ബഷീർ പറയുന്നുണ്ടെന്ന് മാത്രം. അതൊരു തീവ്രവാദി സംഘടനയാണെന്ന ധ്വനി എവിടെയും കണ്ടിട്ടില്ല’, ജമാൽ കൊച്ചങ്ങാടി പങ്കുവച്ച ഫേസ്‍ബുക് കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

How can I locate a no-cost slot machine...

കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാന്‍ഡില്‍

വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല...

Finest Online Gambling Enterprises That Accept Mastercard Deposits

When it involves on-line gambling, one of one of...