‘പലരെയും സനാതനികള്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്’ : ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഐഎം നേതാവ് പി ജയരാജന്‍
സനാതന ധര്‍മ്മം സംബന്ധിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ നിരവധി ആളുകളാണ് വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തെത്തുന്നത്. ഈ വിഷയത്തിൽ ഉദയനിധി സ്റ്റാലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് പി ജയരാജന്‍. ഉദയനിധി പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് അദ്ദേഹം ചോദിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിക്ക് വിലങ്ങ് തടിയായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ജാതി വിലക്കുകളിലൂടെ ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തെയും അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്‌കാരത്തെയാണ് ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്നതെന്നും, അതിനാല്‍ ബിജെപി നേതാക്കളുടെ പ്രതിഷേധത്തില്‍ യാതൊരു അതിശയവുമില്ലെന്നും പി ജയരാജൻ പോസ്റ്റിൽ പറഞ്ഞു. മിശ്രഭോജനം, ഹരിജന്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം വേണ്ടി സനാതനികളുടെ എതിര്‍പ്പിനെ മറികടന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഫേസ്ബുക്കിൽ വായിക്കാം…
ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും, അനീതിയും വളര്‍ത്തുന്ന സനാതന ധര്‍മം സാമൂഹ്യ നീതിയെന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇതിനെ കൊതുകിനെയും ഡെങ്കി പനിയെയും കൊവിഡിനെയും പോലെ ഉന്മൂലനം ചെയ്യണമെന്നും തമിഴ് നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെ സമ്മേളനത്തില്‍ ഉദയനിധി സ്റ്റാലിന്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് ഹാലിളക്കം തുടങ്ങിയിരിക്കുന്നു.
ഉദയനിധി പറഞ്ഞത് ഹൈന്ദവ ധര്‍മ്മത്തിന് നിരക്കുന്ന കാര്യമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഏറ്റവുമൊടുവില്‍ ഉദയനിധിയുടെ തലയെടുക്കുമെന്ന അയോധ്യയിലെ സനാതന ധര്‍മ്മ സന്ന്യാസി ഭീഷണി മുഴക്കിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിക്ക് വിലങ്ങ് തടിയായാണ് പ്രവര്‍ത്തിച്ചത്. ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണധിപത്യ സംസ്‌കാരത്തെയാണ് ആര്‍എസ്എസും പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ ബിജെപി നേതാക്കളുടെ പ്രതിഷേധത്തില്‍ യാതൊരു അതിശയവുമില്ല.
1923 ലെ കാക്കിനാഡ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ വച്ച് അയിത്തോച്ചാടന പ്രമേയം അംഗീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഉടനീളം വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുവാനും, സര്‍വോപരി മനുഷ്യര്‍ എന്നനിലയിലുള്ള തുല്യ പരിഗണനയ്ക്ക് വേണ്ടിയും നിരവധി സമരങ്ങള്‍ നടന്ന നാടാണ് ഇത്. മിശ്രഭോജനം, ഹരിജന്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം വേണ്ടി സനാതനികളുടെ എതിര്‍പ്പിനെ മറികടന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി.
ഇവിടെയാണ് സനാതനികളെ തോല്‍പ്പിച്ച് കൊണ്ട് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സാമൂഹ്യ സമത്വത്തിലേക്ക് മുന്നേറിയത്. സനാതനികള്‍ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടേത് കൂടിയാണ്. പലരെയും സനാതനികള്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മ ഗാന്ധിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ സനാതനികള്‍ നടത്തിയ ശ്രമത്തില്‍ നിന്നും അത്ഭുതകരമായാണ് അദേഹം രക്ഷപെട്ടത്. മഹാരാഷ്ട്രയിലെ പൂനയില്‍, മുനിസിപ്പാലിറ്റിയുടെ മംഗളപത്രം സ്വീകരിക്കാനെത്തിയ ഗാന്ധിജിയെ അയിത്തോച്ചാടന പ്രക്ഷോഭത്തില്‍ പ്രകോപിതരായ സനാതനധര്‍മ വാദികളാണ് ബോംബെറിഞ്ഞത്…
ഉദയനിധിയുടെ തല കൊയ്യാൻ പറഞ്ഞ സ്വാമിയുടെ തലയെടുത്താൽ 100 കോടി നൽകും: തമിഴ് രാഷ്ട്രീയ നേതാവ് സീമാൻ
സനാതന ധർമ്മത്തെകുറിച്ചുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. സിനിമാ,രാഷ്ട്രീയം, കല തുടങ്ങി നിരവധി മേഖലയിലുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതുപോലെ ഉദയനിധി സ്റ്റാലിൻറെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ പറഞ്ഞിരുന്നു. ഇത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഉദയനിധി തന്നെ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തിൽ ഉദയനിധിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെയുടെ എതിരാളികളും തമിഴ് രാഷ്ട്രീയ നേതാവുമായ സീമാൻ.
സന്ന്യാസി പറഞ്ഞതിനെ ഉദയനിധി പരിഹസിച്ചിരുന്നു. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും, സനാതനധർമത്തിലെ അസമത്വത്തെ താൻ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയനിധിക്ക് പിന്തുണയുമായി സീമാൻ എത്തിയത്. ഉദയനിധിയുമായി ബന്ധപ്പെട്ട സനാതന ധർമ പരാമർശ വിവാദത്തെകുറിച്ച് സംസാരിക്കുകയായിരുന്നു തീവ്ര തമിഴ് പാർട്ടിയായ നാം തമിഴർ കക്ഷി നേതാവായ സീമാൻ. ഉദയനിധിയുടെ തല കൊയ്യണം എന്ന് പറഞ്ഞ സ്വാമിയുടെ തലയറുത്താൽ അയാൾക്ക് താൻ 100 കോടി നൽകും എന്നാണ് സീമാൻ പ്രസംഗത്തിൽ പറഞ്ഞത്. ഉദയനിധി പറഞ്ഞത് സത്യമാണെന്നും, അത് അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും സീമാൻ പറഞ്ഞു.
ഒരു മനുഷ്യൻ എവിടെ ജനിക്കുന്നു എന്നെല്ലാം നോക്കി സവർണ്ണൻ അവർണ്ണൻ എന്ന് കാണുന്ന രീതി തെറ്റാണെന്നും, അത്തരത്തിലുള്ള രീതിയോട് ഒരു കാലത്തും യോജിക്കാൻ കഴിയില്ലെന്നും, അതുകൊണ്ടുതന്നെ ഉദയനിധി പറഞ്ഞത് സത്യമാണെന്നും സീമാൻ പറഞ്ഞു. കൂടാതെ ഇന്ത്യയുടെ പേര് ഭാരതം എന്ന് ആക്കുന്നതിൽ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും, തമിഴ്നാട്ടിൻറെ പേര് അത് പോലെ നിന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഭാരതം എന്ന് പേരിട്ടതിനാൽ പൊതുകടം കുറയുമോ , പട്ടിണി മാറുമോ തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കണമെന്നും സീമാൻ മാധ്യമങ്ങളോട് ചോദിച്ചു. ഈ വിഷയത്തിൽ ഉദയനിധി സ്റ്റാലിന് പിന്തുണയുമായി സിപിഐഎം നേതാവ് പി ജയരാജനും എത്തിയിരുന്നു. ഉദയനിധി പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് അദ്ദേഹം ചോദിച്ചത്.
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ തുടക്കം പഴയ മന്ദിരത്തിൽ; വിനായക ചതുർത്ഥിക്ക് പുതിയ മന്ദിരത്തിലേക്ക് മാറും
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 18 ന് നടക്കാനിരിക്കുകയാണ്. അതേസമയം 19 നാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സമ്മേളനം നടക്കുക എന്നാണ് സൂചന. ഗണേശ ചതുർഥി ആയതിനാലാണ് അന്ന്തന്നെ പുതിയ മന്ദിരത്തിൽ സമ്മേളനം നടത്തുന്നത്. എന്നാൽ സമ്മേളനത്തിന്റെ അജണ്ടയെച്ചൊല്ലി പല അഭ്യൂഹങ്ങളും ശക്തമായി നിൽക്കുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള നീക്കമാണെന്നുള്ള സൂചനകൾ നേരത്തെ വന്നിരുന്നു.
അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി ‘ഇന്ത്യ’ എന്നതിൽ നിന്ന് ‘ഭാരതി’ലേക്ക് മാറ്റുമെന്ന് സൂചനകളുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇതിനായുള്ള ബിൽ പാസാക്കിയേക്കുമെന്നാണ് സൂചന. അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റും ഈ റിപ്പോർട്ടുകൾക്ക് ശക്തിനൽകുന്നുണ്ട്.
ജി20 ഉച്ചകോടി നടക്കാൻ ചുരുങ്ങിയ ദിവസങ്ങൾ ബാക്കിനിൽക്കെ, ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതിനെതിരേ വലിയ വിമർശനമുയർന്നിരുന്നു. സെപ്റ്റംബർ ഒമ്പതിനും പത്തിനുമായി പ്രഗതി മൈതാനിയിലെ ഇന്റർനാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ ഭാരത മണ്ഡപത്തിൽവെച്ചാണ് ജി20 ഉച്ചകോടി നടക്കുക. ഇതിൽ പങ്കെടുക്കുന്നവർക്കുള്ള അത്താഴവിരുന്നാണ് സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച രാത്രി എട്ടുമണിക്ക് നടക്കാൻ പോകുന്നത്. രാഷ്ട്രപതിഭവനാണ് ഈ ക്ഷണക്കത്ത് അയച്ചിട്ടുള്ളത്.
അടിമത്വം എന്ന ചിന്താഗതിയിൽ നിന്ന് പൂർണമായും പുറത്ത് കടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിശദീകരണം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഭരണഘടനയിൽനിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്നുള്ള ആവശ്യം കത്തിൽ ഉന്നയിക്കുന്നുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം തുടങ്ങിയതടക്കമുള്ള വിഷയങ്ങളിലാണ് ചർച്ച ആവശ്യപ്പെട്ടത്. ഇന്ത്യ സഖ്യത്തിന് വേണ്ടിയാണ് സോണിയ ഗാന്ധി കത്തയച്ചത്. ചൊവ്വാഴ്ച മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യ സഖ്യ കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിശോധിക്കാനായി നിയോഗിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണിത്. യോഗത്തിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഒഴികെ എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്നും, സമിതി എത്രയും വേഗം സർക്കാരിന് റിപ്പോർട്ട് നൽകിയേക്കുംമെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ത്യ-ഭാരത് പേരുമാറ്റൽ വിവാദത്തിൽ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച്
രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് ഭാരത്, അതായത് അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ടുമാറോ എന്നാക്കി മാറ്റുകയാണെങ്കിൽ, വിനാശകരമായ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്നാണ് ശശി തരൂര്‍ പരിഹസിച്ചത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
We could of course call ourselves the Alliance for Betterment, Harmony And Responsible Advancement for Tomorrow (BHARAT).
Then perhaps the ruling party might stop this fatuous game of changing names.
— Shashi Tharoor (@ShashiTharoor) September 6, 2023
ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെന്നും, എന്നാൽ അതേസമയം ‘ഇന്ത്യ’ എന്ന പേര് പൂര്‍ണമായും ഒഴിവാക്കാനുള്ള തീരുമാനമെടുക്കാൻ മാത്രം വിഡ്ഢികളല്ലെ സര്‍ക്കാരെന്നാണ് താൻ കരുതുന്നതെന്നും ഈ വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെതന്നെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് തരൂരിന്റെ ഇപ്പോഴുള്ള പരിഹാസം.
ജി20 ഉച്ചകോടി ആരംഭിക്കുന്ന ദിവസത്തെ വിരുന്നില്‍ പങ്കെടുക്കാന്‍ അതിഥികള്‍ക്കായി അയച്ച ക്ഷണക്കത്തില്‍ സാധാരണ ഉപയോഗിക്കുന്ന ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ഭവന്‍ വിശേഷിപ്പിച്ചിരുന്നത് . ക്ഷണക്കത്തിലെ വിവാദവിഷയം ആദ്യം പുറത്തുവിട്ടത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷാണ് . ഇതിനുപിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരേ വലിയ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് വന്നിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലേര്‍ട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാവകുപ്പ് അര്‍ത്ഥമാക്കുന്നത്.