കളമശ്ശേരി കാർഷികോത്സവത്തിന്റെ സമാപന സമ്മേളന വേദിയിൽ വെച്ച് കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് നടൻ ജയസൂര്യ സംസാരിച്ചിരുന്നു. മന്ത്രിമാരായ പി രാജീവിനേയും പി പ്രസാദിനേയും വേദിയിലിരുത്തിയാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു. കർഷകർക്ക് നെല്ല് സംഭരണത്തിന്റെ വില ലഭിച്ചില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന മുൻകൂട്ടി തീരുമാനിച്ച് ചെയ്തതുപോലെ ആയിരുന്നുവെന്നാണ് മന്ത്രി പി പ്രസാദിന്റെ വാദം. ‘പ്ലാൻഡ് ആയ പ്രസ്താവനയാണ്. എന്നാൽ ആ പ്രചാരണം പൊട്ടിപ്പോയി. വിജയിക്കാത്ത സിനിമ പോലെയുള്ള അനുഭവമായി. കൂടാതെ സത്യം എല്ലാവർക്കും മനസിലാവുകയും ചെയ്തു’, എന്നാണ് മന്ത്രി പറഞ്ഞത്.
നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് അവസാനിപപിച്ചതാണെന്നും അസത്യങ്ങളെ നിറം നൽകി അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കെടു കാര്യസ്ഥത കാരണമാണ് വില കൊടുക്കാൻ ചെറുതായി വൈകിയതെന്നും പി പ്രസാദ് വ്യക്തമാക്കി. കൂടാതെ നടന്റെ സുഹൃത്തായ കൃഷ്ണപ്രസാദിന് മാസങ്ങളായി സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടില്ലെന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറയുകയുണ്ടായി. ‘നടൻ കൃഷ്ണപ്രസാദിന് നെല്ല് സംഭരണത്തിന്റെ മുഴുവൻ തുകയും ലഭിച്ചിട്ടുണ്ടെന്നും, ചങ്ങനാശ്ശേരിയിലെ എസ്ബിഐ അക്കൗണ്ടിൽ ഏപ്രിൽ മാസത്തോടെ മൂന്ന് തവണകളായാണ് പണം എത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യ സർക്കാരിനെ വിമർശിച്ചിരുന്നത്. കർഷകർ അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നുമാണ് നടൻ കാർഷികോത്സവത്തിന്റെ വേദിയിൽ പറഞ്ഞത്. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണെന്നും നടൻ പറഞ്ഞു. പുതു തലമുറയിലെ ആളുകൾ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുമ്പോൾ, കൃഷിക്കാർക്ക് എന്താണ് സർക്കാരിൽ നിന്ന് ലഭിക്കുന്നതെന്ന് തങ്ങൾക്ക് അറിയണമെന്നും നടൻ വിമർശനമുന്നയിച്ചു.
അരി, പച്ചക്കറി തുടങ്ങിയവയുടെ പരിശുദ്ധി നോക്കുന്ന പരിശോധനകൾ ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാന്നുള്ള അവകാശം കേരളത്തിലുള്ളവർക്കും ഉണ്ടെന്നും നടൻ പറഞ്ഞു. തന്റെ സൂഹൃത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് കർഷകരുടെ പ്രതിസന്ധികളെ കുറിച്ച് ജയസൂര്യ വേദിയിൽ സംസാരിച്ചത്.
ജയസൂര്യയുടെ വാക്കുകൾ…
”പുതു തലമുറ കൃഷിയിൽ നിന്നും മാറി നടക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഈ കഷ്ട്ടപ്പെടുന്ന, തിരുവോണ ദിവസം പട്ടിണി കിടക്കേണ്ടി വരുന്ന കർഷകരെ കണ്ട് എങ്ങനെയാണു സാർ പുതു തലമുറ കൃഷിയിലേക്കു കടന്നു വരിക. അത് കൊണ്ട് കർഷകരുടെ പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ടെന്നുള്ളതാണ് എന്റെ ആവശ്യം. വിഷമടിച്ച പച്ചക്കറികളടക്കം കേരളത്തിന്റെ പുറത്ത് നിന്നും വരുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ നിന്നും ഗുണമുള്ള നല്ല ഉത്പന്നങ്ങൾ പുറത്തേക്കു പോകുകയാണ്. നമ്മുടെ നാട്ടിൽ മെച്ചപ്പെട്ട രീതിയിലുളള ഗുണ നിലവാര പരിശോധനകൾ ഇല്ലാത്തതാണ് ഇതിനു കാരണം. അതാണ് ഈ നാട്ടിൽ നടപ്പാക്കേണ്ട ആദ്യത്തെ ആവശ്യങ്ങളിലൊന്ന്. ഈ വിഷയത്തിന്റെ പ്രാധാന്യം കൊണ്ടാണ് ഞാനിത് ഈ പൊതു സദസ്സിൽ നിന്ന് കൊണ്ട് തന്നെ പറയുന്നത് സ്വകാര്യമായി ഞാനിതു പറയുകയാണെങ്കിൽ മന്ത്രി ദിനേന കേൾക്കുന്ന വിവിധങ്ങളായ വിഷയങ്ങളിലൊന്നായി ഇതിനെ മറന്നു പോയേക്കാം.”
വിവാഹിതരാകാൻ പുരോഹിതരുടെ സാന്നിധ്യം ആവിശ്യമില്ല : വിധിയുമായി സുപ്രീം കോടതി
ഹിന്ദു വിവാഹത്തിന്റെ നിയമങ്ങളനുസരിച്ച് വിവാഹിതരാകാൻ പുരോഹിതരുടെ സാന്നിധ്യം ആവിശ്യമില്ലെന്ന വിധിയുമായി സുപ്രീം കോടതി .
അഭിഭാഷകന്റെ ചേംബറിൽ വച്ചുനടന്ന വിവാഹം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വിധി പ്രകാരം ബന്ധുവിന്റെയോ സുഹൃത്തിന്റെയോ സാന്നിധ്യത്തിൽ വെച്ചുള്ള വിവാഹവും സാധുവാണെന്നാണ് നിയമം.
അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി ഏതൊരാളെയും സാക്ഷിയാക്കി നിർത്തിക്കൊണ്ട് ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം നടത്താമെന്നാണ് പുതിയ ഉത്തരവ്. വിവാഹ നിയമത്തിന്റെ ഏഴാം വകുപ്പിന് അനുസൃതമായി സാധുവായ വിവാഹത്തിന് പുരോഹിതന്റെ സാന്നിധ്യം അനിവാര്യമല്ലെന്നും കോടതി വ്യക്തത വരുത്തി. പരസ്പരം മാല ചാർത്തുന്നതും വിവാഹമോതിരം കൈമാറുന്നതും താലി കെട്ടുന്നതും ഏതൊരാളുടെയും സാന്നിധ്യത്തിലാകാം. ഇതെല്ലാം ഹിന്ദു വിവാഹ നിയമപ്രകാരം സാധുവാണെന്നും സുപ്രീം കോടതി പറഞ്ഞു.
വിവാഹിതരാകാൻ താത്പര്യമുള്ള വ്യക്തികൾക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തിൽ വിവാഹം നടത്താമെന്നും അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ തമ്മിൽ ഭാര്യയായോ ഭർത്താവായോ സ്വീകരിക്കുന്നു എന്നു പറയാമെന്നും അനുച്ഛേദത്തിൽ പറയുന്നുണ്ട്. വിവാഹം ചെയ്യുന്ന ഇരുവരും പരസ്പരം മാല അണിയിക്കുകയോ വിരലിൽ മോതിരം ഇടുകയോ, അല്ലെങ്കിൽ താലി കെട്ടുകയോ ചെയ്യുന്ന വളരെ ലളിതമായ ചടങ്ങുകളിലൂടെ വിവാഹം പൂർത്തിയാകും എന്നും അനുച്ഛേദത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. സാധുവായ വിവാഹത്തിന് ഈ ചടങ്ങുകളിൽ ഏതെങ്കിലും മതിയാകുമെന്നാണ് നിയമം.
അഭിഭാഷകരെ സാക്ഷികളാക്കിക്കൊണ്ട് നടത്തുന്ന വിവാഹം ആസാധുവാണെന്നാണ് 2014ലെ ബാലകൃഷ്ണ പാണ്ഡ്യൻ കേസിൽ മദ്രാസ് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് പുറപ്പെടുവിച്ച മദ്രാസ് ഹൈക്കോടതിയുടെ 2023ലെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പരിചയമില്ലാത്തവരുടെ സാന്നിധ്യത്തിൽ നടത്തിയ വിവാഹം അസാധുവാണെന്നാണ് ഹൈക്കോടതിയുടെ വിധിയിൽ പറഞ്ഞത്. അഭിഭാഷകർക്ക് സാക്ഷികൾ ആകുന്നതിന് അഭിഭാഷക നിയമം അനുസരിച്ച് വിലക്ക് നിലനിൽക്കുന്നുണ്ട്. എന്നാൽ ഹിന്ദു വിവാഹ നിയമത്തിൽ അനുച്ഛേദം 7(എ) പ്രകാരം, സഹൃത്തുക്കൾ, ബന്ധുക്കൾ, സാമൂഹികപ്രവർത്തകൻ തുടങ്ങിയ നിലയിൽ അഭിഭാഷകർക്ക് വിവാഹം നടത്താൻ കഴിയുമെന്നാണ് ജസ്റ്റിസമാരായ എസ്. രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞത്.
ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്: സെെബർ ആക്രമണകേസിൽ പൂജപ്പുര പൊലീസ് മൊഴിയെടുത്തുവെന്ന് അച്ചു ഉമ്മൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. വിഷയത്തിൽ താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂജപ്പുര പൊലീസ് മൊഴിയെടുത്തുവെന്ന് അച്ചു ഉമ്മൻ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും, തന്റെ ഭർത്താവിന്റെ കുടുംബത്തിനെതിരെയും സൈബർ ആക്രമണമുണ്ടായ ഈ അവസ്ഥയിൽ ആശയത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും അച്ചു ഉമ്മൻ പറഞ്ഞു. സ്‌ത്രീകൾ നേരിടുന്ന വലിയ പ്രശ്നമാണ് സൈബർ ആക്രമണമെന്നും, കൂടാതെ നിരവധി ആക്രമണങ്ങൾ ഉമ്മൻചാണ്ടിക്കെതിരെ ഉണ്ടായിരുന്നു, അതിൽ സ്വകാര്യമായി ഉമ്മൻചാണ്ടി വലിയ വിഷമം അനുഭവിച്ചിരുന്നതായും അച്ചു ഉമ്മൻ അറിയിച്ചു.
താൻ നേരിട്ട രൂക്ഷമായ സൈബർ ആക്രമണത്തിനെതിരെ പൊലീസിലും സൈബർ സെല്ലിലും വനിതാ കമ്മീഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. സിപിഐഎമ്മിന്റെ സൈബർ പോരാളികൾ വ്യക്തിഹത്യ തുടരുന്നുവെന്നും പ്രിയപ്പെട്ടവരെ അപമാനിച്ചുവെന്നുമാണ് അച്ചു ഉമ്മൻ പരാതിയിൽ ഉന്നയിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് പൂജപ്പുര പൊലീസ് നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനെതിരെ അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലായിരുന്നു പോലീസിന്റെ ഈ നടപടി.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അച്ചു ഉമ്മനോട് നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണമറിയിച്ചത്. അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു നന്ദകുമാറിന്റെ ക്ഷമാപണം.
ഏതെങ്കിലും ആളെ വ്യക്തിപരമായി ആക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ പോസ്റ്റിനു താഴെവന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾക്ക് അപമാനകരമായി പോയതിൽ അത്യധികം ഖേദിക്കുന്നുവെന്നും ക്ഷമാപണ പോസ്റ്റിൽ നന്ദകുമാർ പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും, അങ്ങനെയുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടയുടനെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നുവെന്നും, അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നുവെന്നുമാണ് നന്ദകുമാറിന്റെ പോസ്റ്റ് ഉണ്ടായിരുന്നത്.
ജീവിച്ചിരിക്കുന്ന സമയത്ത് അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തോട് അച്ചു ഉമ്മൻ പ്രതികരിച്ചത്. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നുവെന്നും, പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇതുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലാത്ത തനിക്കെതിരെയാണ് അധിക്ഷേപങ്ങളുണ്ടാവുന്നതെന്നും, ഇത്തരം സൈബർ പ്രചരണങ്ങൾ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ പറഞ്ഞിരുന്നു.
ഫാഷൻ, മോഡൽ, ലൈഫ്‌സ്റ്റൈൽ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്ന വാദമാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ആരോപണം .ആരോപണം ശക്തമായതോടെ ഭൂരിഭാഗം ആളുകളും അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കയറി ഇറങ്ങി. വില കൂടിയ വസ്ത്രങ്ങളും ജീവിതശൈലിയും കണ്ട ഒരുവിഭാഗം ആളുകൾ, പ്രചരിക്കുന്ന വാർത്ത സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പോസ്റ്റിനും വീഡിയോകൾക്കും താഴെ മോശം കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിതാവിന്റെ പേര് ഉപയോഗിച്ച് മുതലെടുക്കുകയായിരുന്നു, അച്ഛൻ സമ്പാദിച്ചത് മകൾ ചിലവാക്കുന്നു, തുടങ്ങി കമന്റുകൾ പരിധിവിട്ടിരുന്നു.
സപ്ലൈകോയ്ക്ക് എതിരെ വ്യാജ പ്രചാരണം നടത്തിയവർക്ക് മുഖത്തടിയേറ്റ അവസ്ഥയാണ് : മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ
ജനങ്ങളിൽ ഓണത്തെ കുറിച്ച് അങ്കലാപ്പ് സൃഷ്ടിക്കാനുള്ള ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ പറഞ്ഞു. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം വറുതിയുടെ ഓണമാവുമെന്ന് ചിലർ ബോധപൂർവ്വം പ്രചരിപ്പിച്ചുവെന്നും, എന്നാൽ ജനങ്ങളത് സ്വീകരിച്ചില്ല, ഏതൊരു പ്രതിസന്ധി വന്നാലും താഴ്ന്ന അവസ്ഥയിലേക്ക് ജനങ്ങളെ സർക്കാർ തള്ളിവിടില്ലെന്ന് അവർക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് കേന്ദ്ര സർക്കാർ ആവിശ്യമായ പിന്തുണ ഒരിക്കലും നൽകിയില്ലെന്നും, സാമ്പത്തികബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടാണ് പാവപ്പെട്ടവർക്ക് മാത്രമായി ഓണകിറ്റ് പരിമിതപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി കുടുക്കിലാക്കാൻ ശ്രമിക്കുകയാണെന്നും, കേരളത്തെ അവഗണിക്കുകയും പകപോക്കൽ നടത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. ആറ് ലക്ഷത്തിലധികം പേർക്കാണ് കേരളത്തിൽ ഈ ഓണക്കാലത്ത് കിറ്റുകൾ കൊടുത്തത്. കിറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് പേടിയാണ്, സപ്ലൈകോയ്ക്ക് എതിരെ വ്യാജ പ്രചാരണം നടത്തിയവർക്ക് മുഖത്തടിയേറ്റ അവസ്ഥയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം അത്രയധികം സാധനങ്ങളാണ് സപ്ലൈകോ വഴി വിറ്റഴിഞ്ഞത്. എന്തിനാണ് ഇത്തരത്തിലുള്ള നുണപ്രചാരണം നടത്തുന്നതെന്നും, ഇവർക്ക് നാണം ഇല്ലേയെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.
വികസന നേട്ടങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി കൂടുതലും സംസാരിച്ചത്. കെ ഫോൺ, വാട്ടർ മെട്രോ എന്നിവയെകുറിച്ചും അദ്ദേഹം പറയുകയുണ്ടായി എന്നാൽ കെ റെയിലിനെ കുറിച്ച് അദ്ദേഹം ഒന്നും സംസാരിച്ചില്ല. കൂടാതെ മാസപ്പടി വിഷയത്തിലും അദ്ദേഹം മൗനം പാലിച്ചു. യുഡിഫിന്റെ ഭരണ കാലത്ത് നിർത്തിപ്പോയ വികസന പദ്ധതികൾ എൽഡിഎഫിന്റെ ഭരണകാലത്ത് നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇപ്പോൾ വികസന പദ്ധതികളുടെ എണ്ണം കൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർധിച്ചെന്നുെം ഐടി മേഖല മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ചരക്കുകളുടെ കയറ്റുമതി വർധിച്ചെന്നു കമ്പനികളുടെ എണ്ണം കൂടിയെന്നും അതാണ് തൊഴിലവസരങ്ങൾ വർധിക്കാൻ കാരണമെന്നും അദ്ദേഹം കണ്ടെത്തി.
കിഫ്‌ബി, ശബരിമല വിമാനത്താവളം എന്നിവയെകുറിച്ചും അദ്ദേഹം പ്രസംഗത്തിൽ സംസാരിച്ചു. കിഫ്ബിയിലൂടെ വലിയ വികസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും, ശബരിമല വിമാനത്താവളത്തിനുള്ള അനുമതികൾ കിട്ടി വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെ ഫോൺ യഥാർത്ഥ്യമായതും സർക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയിരുന്നു. ജനകീയമായി മാറിയ കൊച്ചി വാട്ടർ മെട്രോ രാജ്യത്ത് ഏറ്റവും പുതുമയുള്ള വാട്ടർ മെട്രോ ആയെന്നും, ഇതിലേക്കുള്ള നിരവധി ബോട്ടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2025 ആവുന്നതോടെ അതിദാരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.