‘നല്ല മനുഷ്യർ ജയിച്ചു വരട്ടെയെന്നേ…’: ചാണ്ടി ഉമ്മന് ആശംസകളുമായി അഖിൽ മാരാർ പുതുപ്പള്ളിയിൽ
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചൂടേറിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പുതുപ്പള്ളിയിൽ എത്തിയിരിക്കുകയാണ് ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ . യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ കാണാനെത്തിയതായിരുന്നു അഖിൽ മാരാർ. വ്യക്തിപരമായ ആവശ്യത്തിനായി ഒരു യാത്ര പോകുന്നതിനിടെയാണ് ചാണ്ടി ഉമ്മനെ കാണാൻ താരം പുതുപ്പള്ളിയിലെത്തിയത്. നല്ല മനുഷ്യർ ജയിച്ചു വരട്ടെയെന്നാണ് അഖിൽ മാരാർ ചാണ്ടി ഉമ്മനെ കുറിച്ച് പറഞ്ഞത്.
‘നല്ല മനുഷ്യർ ജയിച്ചു വരട്ടെയെന്നേ… അവർ എപ്പോഴും ജനങ്ങൾക്കൊപ്പമായിരിക്കണം…എന്നെ സംബന്ധിച്ച് ഉമ്മൻ ചാണ്ടി സാറിനോട് അതിയുമായ സ്നേഹവും ബഹുമാനവും എപ്പോഴുമുള്ളതാണ്. ഞാൻ പല പ്രാവശ്യമായി വിചാരിച്ചതാണ് ഇങ്ങോട്ട് ഇറങ്ങണം എന്ന്. പക്ഷെ ഒരുപാട് തിരക്കുകളുള്ളതുകൊണ്ട് വരാൻ കഴിഞ്ഞില്ല. ഇന്ന് വൈകുന്നേരം ഒരു യാത്രയുണ്ട്, അതിനു പോകുന്ന വഴിയാണ്, അപ്പോൾ ഇങ്ങോട്ടു വരണമെന്ന് പറഞ്ഞെന്നെ വിളിച്ചപ്പോൾ ഞാനിങ്ങോട്ടു പോന്നു.
നാടിന് പ്രയോജനപ്പെടുന്ന ആളുകൾ രാഷ്ട്രീയത്തിലൂടെ നാടിനെ നയിക്കാൻ മുന്നിലുണ്ടാകണമെന്നാണ് എന്റെ ഒരു വ്യക്തിപരമായ താല്പര്യം. ജനങ്ങളെ മനസിലാക്കാൻ കഴിവുള്ളവരാകണം നമ്മളെ നയിക്കാൻ വരേണ്ടത്. കേരളത്തിലെ ജനങ്ങളെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛന്റെ മകന്, പുതുപ്പള്ളിയെ മനസിലാക്കാൻ വലിയ ബുദ്ധമുട്ടുണ്ടാവില്ല. ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മനസിലാക്കി അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു ജനകീയ നേതാവിനെ തെരഞ്ഞെടുക്കാൻ പുതുപ്പള്ളിക്കാർക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു, കൂടാതെ അദ്ദേഹത്തിന് വിജയാശംസകളും നേരുന്നു.’
സെപ്തംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് നടക്കുക. മൂന്നു മുന്നണികളും ആവേശത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രചനങ്ങൾക്കിടയിലാണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ജൈയ്ക് സി താമസ് ആണ് മത്സരത്തിനിറങ്ങുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നത് ജി ലിജിൻ ലാലാണ്. പുതുപ്പള്ളിയിലെ വികസനത്തെ മുൻ നിർത്തിയാണ് എല്ലാ മുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. മൂന്ന് മുന്നണിളെ കൂടാതെ ആം ആദ്മി പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയും രണ്ട് സ്വതന്ത്രരുമാണ് മത്സരത്തിനിറങ്ങുന്നത്. പത്ത് നാമനിർദേശ പത്രികകൾ ലഭിച്ചതിൽ നിന്നാണ് ഇവർ ഏഴ് സ്ഥാനാർത്ഥികളെ അംഗീകരിച്ചത്.
ഇത്തവണ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോൾ സ്ഥാനാർത്ഥികളിൽ ഒരൊറ്റയാളുടെപോലും അപരന്മാരില്ല എന്നത് ഒരു പ്രത്യേകതയായിരുന്നു. അപരന്മാരില്ലാത്ത തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ സ്ഥാനാർഥികൾക്ക് ആശ്വാസത്തോടെ അങ്കത്തട്ടിലേക്കിറങ്ങാമെന്ന ആശ്വാസവുമുണ്ട്.
‘ചന്ദ്രന്റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടി, വാത്സല്യത്തോടെ നോക്കിനിൽക്കുന്ന അമ്മ ‘ : ചന്ദ്രയാൻ മൂന്നിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ദൗത്യമാണ് ചന്ദ്രയാൻ 3. ഇപ്പോൾ ചന്ദ്രനിൽ നിന്നുള്ള പുതിയ വിവരങ്ങളാണ് ചന്ദ്രയാൻ 3 നമുക്ക് നൽകുന്നത്. ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് ചന്ദ്രയാൻ 3. പേടകത്തിലെ രണ്ടാമത്തെ ഉപകരണവും സൾഫറിൻ്റെ അംശങ്ങൾ കണ്ടെത്തിയതോടെയാണ് സാന്നിധ്യം ഉറപ്പാക്കാൻ സാധിച്ചത്. ആൽഫാ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോസ്കോപ് എന്ന ഉപകരണമാണ് ചന്ദ്രനിൽ സൾഫറിൻറെ സാന്നിധ്യം സ്ഥിരീകരിച്ചത്. റോവറിലുള്ള ലേസർ-ഇൻഡസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് എന്ന ഉപകരണം നേരത്തേതന്നെ ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തിലുള്ള സൾഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മറ്റ് ചില ചെറിയ മൂലകങ്ങളും എപിഎക്സ്എസ് കണ്ടെത്തിയതായി ഐഎസ്ആർഒ ലോകത്തോട് അറിയിച്ചു. അഹമ്മദാബാദിൽ സ്ഥിതിചെയ്യുന്ന ഫിസിക്കൽ റിസർച്ച് ലാബോറട്ടറിയാണ് എപിഎക്സ് എസ് ഉപകരണം വികസിപ്പിച്ചിട്ടുള്ളത്.
Chandrayaan-3 Mission:
The rover was rotated in search of a safe route. The rotation was captured by a Lander Imager Camera.It feels as though a child is playfully frolicking in the yards of Chandamama, while the mother watches affectionately.
Isn’t it?🙂 pic.twitter.com/w5FwFZzDMp— ISRO (@isro) August 31, 2023
ചന്ദ്രന്റെ ഉപരിതലപ്രദേശത്തിൽ കണ്ടെത്തിയ സൾഫറിൻറെ ഉറവിടത്തെ കുറിച്ച് പുതിയ കാര്യങ്ങൾ കണ്ടെത്താൻ ചന്ദ്രയാൻ മൂന്ന് പുറത്തുവിട്ട
ഈ വിവരങ്ങൾ സഹായിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. റോവറിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്ന വീഡിയോയും, സുരക്ഷിതമായ സഞ്ചാരപാത കണ്ടെത്താൻ റോവർ കറങ്ങുന്ന വീഡിയോയുമെല്ലാം ഐഎസ്ആർഒ തങ്ങളുടെ ഒഫീഷ്യൽ വെബ്സെെറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലാൻഡർ ഇമേജർ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആർഒ പങ്കുവെച്ചിട്ടുള്ളത്. ‘അമ്പിളി അമ്മാവൻ്റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടിയെ പോലെ’ എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആർഒ ഇതിന്റെ ദൃശ്യങ്ങൾ ലോകത്തിന് പങ്കുവെച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിക്കൊണ്ട് ചന്ദ്രയാൻ 3 ചന്ദ്രന്റെ ഉപരിതലം തൊട്ടത്. അതോടെ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ഇപ്പോൾ വിജയം കണ്ട ചന്ദ്രയാന്‍-3. ആദ്യത്തെത് ചന്ദ്രയാന്‍ ഒന്ന് ആയിരുന്നു. 2008 ലാണ് ചന്ദ്രയാൻ ഒന്ന് വിക്ഷേപിക്കുന്നത്. അത് രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 2019 ല്‍ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചെങ്കിലും ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ ആ ദൗത്യം പരാജയപ്പെടുകയായിരുന്നു. അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ആയ കെ ശിവൻ ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. പ്രതീക്ഷയുടെ മുൾമുനയിൽ നിന്ന ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യങ്ങളായിരുന്നു അത്. കാരണം ഇന്ത്യൻ ബഹിരാകാശയാത്രയിൽ ചരിത്രം സൃഷ്ടിക്കുമെന്ന് കരുതിയ ദൗത്യമായിരുന്നു അത്.
എന്നാലിപ്പോൾ ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ലാന്‍ഡിംഗിലൂടെ, അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറിയിരിക്കുകയാണ്. ചന്ദ്രയാൻ 2ന്റെ പരാജയത്തിൽ നിന്നുൾക്കൊണ്ട ഊർജമാണ് ചന്ദ്രയാൻ മുന്ന് ദൗത്യത്തിന്റെ കരുത്തായി മാറിയത്. പേടകം ചന്ദ്രനിലിറങ്ങിയതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ പുതിയ ചരിത്രമാണ് ഇന്ത്യ കുറിച്ചത്.
‘മലയാള സിനിമയെ കാർന്നുതിന്നുന്ന ഒന്നായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ നിരൂപകർ’ : എൻ. അരുൺ
സമൂഹമാധ്യമങ്ങളിലൂടെയുള്ള രൂക്ഷമായ സിനിമാ നിരൂപണങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഐവൈഎഫ് സംസ്ഥാന നേതാവ് എൻ. അരുൺ. ഈ ഓണക്കാലത്ത് പ്രദർശനത്തിനെത്തിയ നിവിൻ പോളി ചിത്രമാണ് ഹനീഫ് അദേനി ഒരുക്കിയ ‘രാമചന്ദ്രബോസ് ആൻഡ് കോ’. എന്നാൽ വളരെ മോശം രീതിയിലാണ് ചില റിവ്യുവർമാർ സിനിമയെ നിരൂപിച്ചത്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ സിനിമകളെ മോശമാക്കി നിരൂപണം നടത്തുന്നതിനെതിരെയാണ് എൻ അരുൺ ശബ്ദമുയർത്തിയത്.
വ്യക്തിപരമായ എതിർപ്പിന്റെ പേരിൽ എത്രയോ സിനിമകളെ ഇങ്ങനെയുള്ളവർ നശിപ്പിക്കുന്നുവെന്നും, കഴിഞ്ഞ ആഴ്ച റിലീസ് ആയ നിവിൻ പോളി ചിത്രം ‘രാമചന്ദ്രബോസ് ആൻഡ് കോ’ എന്ന സിനിമയെ എത്ര മോശമായാണ് ചില റിവ്യുവർമാർ ആക്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമ, ഒരു മെച്ചപ്പെട്ട എന്റർടെയ്നർ സിനിമയാണെന്നാണ് ആ സിനിമ കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളത്, എന്നാണദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ എന്തോ പക തീർക്കുന്ന പോലെ ഈ സിനിമയെയും, ഒപ്പം മികച്ച ചലച്ചിത്രകാരനായ ഹനീഫ് അദേനിയെയും, പ്രേക്ഷകരുടെ ഇഷ്ട നടനായ നിവിൻ പോളിയെയും ചിലർ സമൂഹ മാധ്യമത്തിലൂടെ പിച്ചിച്ചീന്തുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം വിമർശിച്ചു. മലയാള സിനിമയെയും, സിനിമാ വ്യവസായത്തെയും കാർന്നുതിന്നുന്ന ഒരു വലിയ വിപത്തായി സമൂഹ മാധ്യമ രംഗത്തെ ഒരു വിഭാഗം സിനിമാ നിരൂപകൻമാർ മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നും അരുൺ പറഞ്ഞു.
വലിയൊരു വിഭാഗം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്ന ഒരു തൊഴിൽ മേഖല കൂടിയാണ് സിനിമാവ്യവസായം. ഒരു സിനിമ ഇറങ്ങിയാൽ നിരൂപണങ്ങൾ സാധാരണമാണ്, എന്നാൽ അവ സിനിമയെ തകർക്കുവാനുള്ള ഉപാധിയായാണ് ചില ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അത്തരം മോശം പ്രവർത്തനങ്ങളിൽ കർശനമായ നടപടികൾ അനിവാര്യമാണെന്നും എൻ അരുൺ പറഞ്ഞു.
സിനിമ പ്രദർശനത്തിനെത്തുന്നതിന് മുൻപേ ആ സിനിമയെ താഴ്ത്തികെട്ടാനുള്ള ആയുധങ്ങൾ തയ്യാറാക്കി വയ്ക്കുന്നവരെ നിയന്ത്രിക്കാനും, അതിന് നിയമപരമായ നടപടികൾ അനിവാര്യമാണെന്നും അരുൺ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സിനിമാ സംഘടനകൾ തുടരുന്ന മൗനം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും എൻ. അരുൺ പറഞ്ഞു. എന്തിനു വേണ്ടിയാണ്, ആർക്ക് വേണ്ടിയാണ് ഇത്തരം സിനിമാ സംഘടനകൾ നിലകൊള്ളുന്നതെന്നും അരുൺ വിമർശനമുന്നയിച്ചു.
ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരം; പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമ: നടനെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി.
മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരമാണെന്ന് പറഞ്ഞ കെ മുരളീധരന്‍, പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്നും പരിഹസിച്ചു.
‘ഇന്നത്തെ കര്‍ഷകന്റെ അവസ്ഥയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഏറ്റവും അധികം പട്ടിണി സമരങ്ങള്‍ ഇത്തവണ നടത്തിയത് കര്‍ഷകരാണ്. അവര്‍ സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. ഏഴ് ലക്ഷത്തോളം മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് കൊടുത്ത കിറ്റ്, ഒരുലക്ഷത്തോളം ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ, ചില അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞത്. ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് അത്’- മുരളീധരന്‍ പറഞ്ഞു.
അതേസമയം, നെല്ലിന്റെ പണം കിട്ടാതെ ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം പൊതുവേദിയില്‍ പറഞ്ഞായിരുന്നു ജയസൂര്യ വിമര്‍ശിച്ചത്. ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണ് തന്നെ കൊണ്ട് ഇത് പറയിപ്പിച്ചതെന്നും ജയസൂര്യ പറയുന്നു.
ജയസൂര്യ പറഞ്ഞ വാക്കുകള്‍…
‘കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണം.’ ജയസൂര്യ പറയുന്നു.
അതേസമയം, കര്‍ഷക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശത്തില്‍ ചര്‍ച്ച തുടരുകയാണ്. സമൂഹമാധ്യമങ്ങളില്‍ ജയസൂര്യയെ അനുകൂലിച്ചും വിമര്‍ശിച്ചുമാണ് അഭിപ്രായ പ്രകടനങ്ങള്‍. കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് പ്രധാനമായും വിമര്‍ശനമുന്നയിക്കുന്നത്. എന്നാല്‍ ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് യാത്രയില്‍ ആയ നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴി തുടര്‍ പ്രതികരണങ്ങള്‍ അറിയിച്ചിട്ടില്ല.
അതേസമയം,നടന്റെ അഭിപ്രായം വസ്തുതാവിരുദ്ധമെന്ന് കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചിരുന്നു. നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിന്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. കൃഷ്ണ പ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയത് കൊണ്ടാണ് നെല്‍കര്‍ഷകന് കുടിശിക വന്നത്. ബാങ്ക് കണ്‍സോഷ്യം വഴി കുടിശിക കൊടുത്ത് തീര്‍ക്കുകയാണ്. കൃഷ്ണ പ്രസാദ് സപ്ലൈക്കോയ്ക്ക് നല്‍കിയ നെല്ലിന്റെ പണം മുഴുവന്‍ വാങ്ങിയെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
സംഭരിച്ച നെല്ലിന്റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കര്‍ഷകന്റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടന്‍ പ്രതികരിച്ചത്. തന്റെ സുഹൃത്തും നെല്‍ കര്‍ഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യ വിമര്‍ശിച്ചത്.