ടിക്‌ടോക് താരം മീശ വിനീത് അറസ്റ്റിൽ. വിനീത് അടങ്ങുന്ന ആറംഗ സംഘം പള്ളിക്കലിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിനീതിന്റെ പുതിയ അറസ്റ്റ്. മടവൂർ കുറിച്ചിയിൽ സ്വദേശിയായ സമീർഖാന്റെ തല കമ്പി വടികൊണ്ട് അടിച്ചാണ് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ പതിനാറാം തീയതി പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ചായിരുന്നു സംഭവം. കൊലപാതക ശ്രമത്തിന് ശേഷം വിനീതും സംഘവും ഒളിവിൽ ആയിരുന്നു. അന്വേഷണത്തിനൊടുവിൽ വിനീതിനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയുമാണ്. മുൻപും നിരവധി കേസുകളിൽ വിനീത് അറസ്റ്റിലായിട്ടുണ്ട്. ആഡംബര ജീവിതത്തിനായി മോഷണവും പിടിച്ചുപറിയും ഭവന ഭേദനവുമാണ് വിനീത് ചെയ്തിരുന്നത്.. വിവാഹിതരായ സ്ത്രീകളുമായാണ് കൂടുതലും ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരുടെ ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് വിനീത് പണം തട്ടിയിരുന്നത്. അവസാനമായി വിനീത് അറസ്റ്റിലായത് കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു.
മാസപ്പടി വിവാദത്തില്‍ മാപ്പു പറയണം
മാസപ്പടി വിവാദത്തില്‍ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. സി.എം.ആര്‍.എലിന് വീണാ വിജയന്റെ ഐ.ടി. കമ്പനി നല്‍കിയ സേവനത്തിന് നികുതി നല്‍കിയിട്ടുണ്ടെന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ.കെ.ബാലന്‍ ആവശ്യം ഉന്നയിച്ചത്. വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ നികുതി വിവരം കൊടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കുഴല്‍നാടന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ നിയമവിരുദ്ധമായ നല്‍കിയ ഒരു അപേക്ഷയില്‍ സര്‍ക്കാരിന് ഒരു വിവരവും നല്‍കാന്‍ കഴിയില്ല. ധനകാര്യ മന്ത്രിക്ക് അദ്ദേഹം നല്‍കിയ ഒരു ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ധനകാര്യ വകുപ്പ് കുഴല്‍നാടന് കൃത്യമായ കണക്കുകള്‍ നല്‍കിയെന്നും ബാലന്‍ പറഞ്ഞു. നുണ കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലറവാകുകയാണ് യുഡിഎഫും കോണ്‍ഗ്രസുമെന്നും എം.കെ ബാലന്‍ ആരോപിച്ചു. അതേ സമയം വിവാദത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും രേഖകള്‍ പരിശോധിച്ച ശേഷം കൃത്യമായ മറുപടി നല്‍കാമെന്നും മാപ്പ് പറയണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നുമാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം.
തിമിംഗല ഛര്‍ദിയുമായി രണ്ടു പേര്‍ അറസ്റ്റില്‍
കൊച്ചിയില്‍ കോടികളുടെ വിലവരുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിആര്‍ഐ ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് 8.7 കിലോ തിമിംഗല ഛര്‍ദിയാണ് (ആംബര്‍ഗ്രിസ്) പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത തിമിംഗല ഛര്‍ദിയെന്ന് ഡിആര്‍ഐ പറഞ്ഞു. രണ്ടു പ്രതികളെയും തുടര്‍ നടപടികള്‍ക്കായി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. മുമ്പും കേരളത്തില്‍ പലയിടങ്ങളിലായി തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും കേരളത്തില്‍ തിമിംഗല ഛര്‍ദ്ദി പിടികൂടുന്നത്.
ചവറ്റു കൊട്ടയിലെ ടിക്കറ്റിന് വില 1 കോടി
ഭാഗ്യങ്ങൾ തേടി എത്തുന്നത് പല തരത്തിലാണ്. ലോട്ടറി വഴിയും ഭാഗ്യങ്ങൾ നമ്മളിലേക്ക് എത്താറുണ്ട്. അത്തരത്തിലൊരു ഭാഗ്യമാണ് ഇപ്പോൾ ഒരു സാധാരണക്കാരനായ ഓട്ടോക്കാരനെ തേടി എത്തിയിരിക്കുന്നത്. ചെറുവീട്ടിൽ വടക്കേതിൽ സി.കെ.സുനിൽകുമാറിന് ലോട്ടറിയടിച്ചത് സമ്മാനമില്ലെന്ന് കരുതി ചവറ്റു കൊട്ടയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിനാണ്. ടിക്കറ്റിന്റെ ഫലം നോക്കിയപ്പോൾ ചെറിയ സമ്മാനങ്ങളുടെ നമ്പരുകൾ ആയിരുന്നു സുനിൽ ഒത്തു നോക്കിയത്. എന്നാൽ സമ്മാനം ഇല്ലെന്നറിഞ്ഞതോടെ ടിക്കറ്റ് വീട്ടിലെ ചവറ്റുകൊട്ടയിൽ കളയുകയിരുന്നു. ഒന്നാം സമ്മാനമായാ ഒരു കോടി അടിച്ചത്, വീട് പണയം വെച്ച് അടവ് മുടങ്ങിക്കിടക്കുന്ന സമയത്താണ്. സുനിൽ കുമാറിന്റെ ഇനിയുള്ള ഭാവി പരിപാടികൾ കടങ്ങൾ വീട്ടാനും, വീട് പുതുക്കിപ്പണിയാനും ബാങ്കിൽ പണയം വെച്ച സ്വർണം തിരികെയെടുക്കാനൊക്കെയാണ്. എന്നാൽ ഒരുകോടി അടിച്ചെങ്കിലും ഇത്രയും നാൾ തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റിയ ഓട്ടോ കൈവിടാനും സുനിൽ കുമാർ ഒരുക്കമല്ല.
പരിശീലന വിമാനം തകർന്ന് രണ്ട് പേർക്ക് പരിക്ക്
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഗ്രാമത്തിന് സമീപം ഞായറാഴ്ച രാവിലെ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റിനും ഇൻസ്ട്രക്ടർക്കും പരിക്കേറ്റു. ബാരാമതി താലൂക്കിലെ ഗോജുബാവി ഗ്രാമത്തിന് സമീപം രാവിലെ എട്ട് മണിയോടെയാണ് വിമാനം തകർന്നത്. റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയുടെ പരിശീലന വിമാനമാണ് ഗോജുബാവി ഗ്രാമത്തിന് സമീപം തകർന്നുവീണത്. ട്രെയിനി പൈലറ്റിനും പരിശീലകനും അപകടത്തിൽ പരിക്കേറ്റു. രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർച്ചയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ വിമാനത്തിൽ നാല് ദിവസത്തിനിടെ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണിത്. ഒക്ടോബർ 19 ന് ബാരാമതി താലൂക്കിലെ കഫ്താൽ ഗ്രാമത്തിന് സമീപം അക്കാദമിയുടെ പരിശീലന വിമാനം തകർന്ന് ഒരു പൈലറ്റിന് പരിക്കേറ്റിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി
മധ്യപ്രദേശില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളയുകയും കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശർമക്ക് നേരെയും സീറ്റ് കിട്ടാത്തതിനെ ചൊല്ലി കടുത്ത പ്രതിഷേധം ഉയർന്നു. ഇന്നലെ 92 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നപ്പോഴും പാർട്ടി ആസ്ഥാനത്തടക്കം പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സീറ്റ് തർക്കം ബിജെപിക്ക് തലവേദനയായിരിക്കുകയാണ് ഇപ്പോൾ. അതേസമയം ഇന്ത്യ സഖ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞത് കോണ്‍ഗ്രസ് – സമാജ്‍വാദി പാര്‍ട്ടി ഏറ്റുമുട്ടലിന് വഴി വെച്ചെങ്കിലും തർക്കം പരിഹരിക്കാൻ കോൺഗ്രസ് ശ്രമവും തുടങ്ങിയിട്ടുണ്ട്.
ചുഴലിക്കാറ്റ് അതിതീവ്രമായ കൊടുങ്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകി
അറബിക്കടലിൽ വീശിയടിക്കുന്ന തേജ് ചുഴലിക്കാറ്റ് ഉച്ചയ്ക്ക് ശേഷം അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തേജ് ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ 18 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായും ഞായറാഴ്ച പുലർച്ചെ 5.30 ന് തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ കേന്ദ്രീകരിച്ചതായും കാലാവസ്ഥാ വകുപ്പ്.
അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും അതിതീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഒക്ടോബർ 25 ന് പുലർച്ചെ യെമനിലെ അൽ ഗൈദയ്ക്കും ഒമാനിലെ സലാലയ്ക്കും ഇടയിൽ ചുഴലിക്കാറ്റ് യെമൻ-ഒമാൻ തീരം കടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. തേജ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് ഐഎംഡി മുന്നറിയിപ്പ് നൽകി.
കടലിൽ ഉള്ളവർ ഉടൻ തീരത്തേക്ക് മടങ്ങണം. ഒക്‌ടോബർ 25 വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും ഒക്ടോബർ 25 രാത്രി വരെ ജലാശയത്തിന്റെ പടിഞ്ഞാറ്-മധ്യഭാഗത്തും പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. തേജ് ചുഴലിക്കാറ്റ് ഗുജറാത്തിനെ ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ഏഴ് ദിവസത്തേക്ക് ഗുജറാത്തിലെ കാലാവസ്ഥ വരണ്ടതായിരിക്കും.
IFFK വിവാദം : ‘ഇതുവരെ’യുടെ പൈറേറ്റഡ് കോപ്പി കണ്ടതിന് നഷ്ടപരിഹാരം തരേണ്ടി വരും,’ അക്കാദമിക്കെതിരെ സംവിധായകൻ അനിൽ തോമസ്
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ഇപ്പോഴും വിവാദങ്ങളിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അക്കാദമിക്കെതിരെ ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ രംഗത്തുവന്നിരുന്നു. തന്റെ സിനിമകൾ ഒരു മിനിറ്റ് പോലും കാണാതെ ജൂറി തിരസ്കരിച്ചു എന്ന ആരോപണവുമായാണ് അദ്ദേഹം മുന്നോട്ടുവന്നത്. ഇപ്പോൾ അക്കാദമിക്കെതിരെ തെളിവ് സഹിതം ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അനിൽ തോമസ്.
ഫെസ്റ്റിവലിന് അയച്ച അനിൽ തോമസിന്റെ ‘ഇതുവരെ’ എന്ന സിനിമ ജൂറി കണ്ടില്ലെന്ന ആരോപണം ഉന്നയിച്ചപ്പോൾ ബഫറിങ്ങ് ഉള്ളതുകൊണ്ട് ഡൗൺലോഡ് ചെയ്തുകണ്ടു എന്നാണ് എന്നാണ് ജൂറി ചെയർമാൻ വി. എം വിനു പറഞ്ഞത്, എന്നാണ് അനിൽ പറയുന്നത്. എന്നാൽ അത് വിശ്വസിക്കാൻ അനിൽ തോമസ് തയ്യാറല്ല. കാരണം വിമിയോ ആപ്പ് വഴി സിനിമ പങ്കുവെക്കുമ്പോൾ അതിൽ ഡൗൺലോഡ് ഓപ്ഷൻ നൽകിയിരുന്നില്ല എന്നാണ് സംവിധായകൻ അനിൽ തോമസ് വ്യക്തമാക്കുന്നത്. ഇനി അഥവാ ഡൗൺലോഡ് ചെയ്തുകണ്ടു എന്ന വാദത്തിൽ ജൂറി ഉറച്ചുനിൽക്കുകയാണെങ്കിൽ തന്റെ സിനിമയുടെ പൈറേറ്റഡ് കോപ്പി കണ്ടതിന് നഷ്ടപരിഹാരം തരേണ്ടി വരുമെന്നാണ് അനിൽ തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിക്കുന്നത്. ഇത് ഒരു കൊള്ളസംഘമാണെന്നും സംസ്കാരമില്ലാത്ത വകുപ്പിന്റെ കീഴിൽ, ചലച്ചിത്രങ്ങൾക്ക് വേണ്ടി അല്ലാത്ത ഒരു അക്കാദമി ആണ് ഇതെന്നും അനിൽ തോമസ് വിമർശിക്കുന്നുണ്ട്.
കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രമായ, ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രമേയമായ ‘ഇതുവരെ’ എന്ന സിനിമ ഐ. എഫ്. എഫ്. കെയിലേക്ക് അയച്ചിട്ടും ജൂറി കണ്ടിട്ടില്ലെന്നാണ് അനിൽ തോമസ് തെളിവുകൾ സഹിതം ഫേസ്ബുക്കിലൂടെ പറഞ്ഞത്. ചിത്രം കണ്ടാൽ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ കഴിയുമെന്നും, കേരളത്തിൽ എവിടെയും സിനിമയുടെ ലിങ്ക് തുറന്ന് കണ്ടതായി തെളിവില്ലെന്നും , ഇത് വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ട് അടക്കം സംവിധായകൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
സുരഭിലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനിൽ തോമസ്. മുൻപും ഐ. എഫ്. എഫ്. കെയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിന് മുൻപ് ഡോ. ബിജുകുമാർ ദാമോദരനും ചലച്ചിത്ര അക്കാദമിക്കെതിരെ രംഗത്തു വന്നിരുന്നു.
ഈ വിഷയങ്ങളിൽ സംവിധായിക കുഞ്ഞില മാസിലാമണിയും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് സംവിധായിക വിഷയത്തിൽ തന്റെ വിമർശനം അറിയിച്ചത്. ഷിജു ബാലഗോപാലന്റെ പരാതിയുൾപ്പെടെയുള്ള കാര്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുഞ്ഞില വിഷയത്തിൽ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് ഷിജു ബാലഗോപാലൻ കത്ത് നൽകിയിരുന്നു. ”കഷ്ടമാണിത്. ആരോട് പറയാൻ. ആര് ചോദിക്കാൻ”എന്നാണ് ആ പോസ്റ്റിനൊപ്പം കുഞ്ഞില കുറിച്ചത്.
സൂര്യന്റെ മൂന്നിരട്ടി ചൂട് ഷാര്‍ക്ക് നിഞ്ചയുടെ പാത്രങ്ങള്‍ താങ്ങുമോ?
ഷാര്‍ക്ക് നിഞ്ച എന്ന കമ്പനി പുറത്തിറക്കിയ നോണ്‍സ്റ്റിക്ക് പാനിന്റെ പരസ്യ വാചകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ പരസ്യങ്ങളിൽ പറഞ്ഞ തള്ള് കുറച്ച് കൂടിയപ്പോൾ ഷാര്‍ക്ക് നിഞ്ചയ്ക്കെതിരെ കേസുമെത്തി. ഷാര്‍ക്ക് നിഞ്ചയുടെ ഷാര്‍ക്ക് എന്ന ബ്രാന്‍ഡിലുള്ള റോബോട്ട് വാക്വം ക്ലീനറുകളും നിഞ്ച എന്ന ബ്രാന്‍ഡിലുള്ള അടുക്കള ഉപകരണങ്ങളും വളരെ പരിചിതമാണ്. പല തരത്തിലുള്ള പാത്രങ്ങള്‍, ഓവനുകള്‍ തുടങ്ങി നിരവധി പ്രൊഡക്ടുകളാണ് ഇവർക്കുള്ളത്.
എന്നാൽ കമ്പനി അവകാശപ്പെടുന്നത് എന്താണെന്നാൽ മറ്റ് നോണ്‍സ്റ്റിക് പാത്രങ്ങളേക്കാള്‍, തങ്ങളുടെ പാത്രങ്ങള്‍ സാങ്കേതികമായി ഏറെ മികച്ചതെന്നെന്നും അത്തരത്തിലാണ് ഓരോ പ്രൊഡക്ടുകളും നിർമ്മിക്കുന്നതെന്നുമാണ്. ഓരോ കമ്പനികളും പരസ്യങ്ങളിലൂടെ തങ്ങളുടെ പ്രൊഡക്ടിനെ കുറിച്ച് അവകാശപ്പെടുന്നത്, പരമാവധി 900 ഡിഗ്രി ഫാരന്‍ഹെയ്റ്റ് അഥവാ 482.22 ഡിഗ്രി സെല്‍ഷ്യസ് ചൂടേറ്റാലും തങ്ങളുടെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ കേടാവില്ലെന്നാണ്.
എന്നാൽ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ ചൂടായാല്‍ അതിന്റെ നോണ്‍സ്റ്റിക് കവചം നഷ്ടപ്പെടും. പക്ഷെ ഷാര്‍ക്ക് നിഞ്ച പറയുന്നത്, മുപ്പതിനായിരം ഫാരന്‍ഹെയ്റ്റ് അഥവാ 16649 ഡിഗ്രി സെല്‍ഷ്യസ് ചൂടേറ്റാലും ഈ കമ്പനിയുടെ നോണ്‍സ്റ്റിക് പാത്രങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടില്ലെന്നാണ്. പാത്രങ്ങളുടെ ഉപരിതലത്തില്‍ ‘പ്ലാസ്മ സെറാമിക് കണികകള്‍’ സംയോജിപ്പിച്ചിട്ടുണ്ടെന്നും അതുവഴി പാത്രങ്ങള്‍ക്ക് ഉറപ്പും, ഗുണമേന്മയും ലഭിക്കുന്നുവെന്നുമാണ് കമ്പനിയുടെ വാദം.
എന്നാൽ ഈ വാദം ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കുന്നതാണ് എന്ന അവകാശ വാദമെന്നാരോപിച്ച് പട്രിഷ്യ ബ്രൗണ്‍ എന്നയാളാണ് കമ്പനിക്കെതിരെ കേസ് നല്‍കിയത്. സൂര്യന് 10340 ഡിഗ്രി ഫാരന്‍ ഹെയ്റ്റ് അഥവാ 5726 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടെന്നാണ് നാസ പറഞ്ഞിരുന്നത്. അതായത് സൂര്യന്റെ മൂന്നിരട്ടി ചൂട് ഷാര്‍ക്ക് നിഞ്ചയുടെ പാത്രങ്ങള്‍ താങ്ങുമെന്നാണ് കമ്പനി പറഞ്ഞതെന്നും ബ്രൗണ്‍ പരാതിയില്‍ കൂട്ടിച്ചേർത്തു.
എന്നാൽ ഇത് മാത്രമല്ല ഇത്രയും ചൂടില്‍ ഷാര്‍ക്ക് നിഞ്ചയുടെ പാത്രങ്ങള്‍ ചൂടാക്കുക ഭൗതിക ശാസ്ത്രപരമായി അസാധ്യമുള്ള കാര്യമാണ്. കാരണം 4478 ഡിഗ്രി ഫാരന്‍ ഹെയ്റ്റ് ചൂടില്‍ തന്നെ അലൂമിനിയം ആവിയായി പോകും. എന്നാല്‍ ഷാര്‍ക്ക് നിഞ്ചയുടെ പാത്രങ്ങള്‍ ഓവനില്‍ 500 ഡിഗ്രി ഫാരന്‍ ഹെയ്റ്റ് വരെ മാത്രമേ ചൂടാക്കാവൂ എന്നാണ് പറയുന്നതെന്നും പട്രീഷ്യ പറഞ്ഞു.
നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ക്ക് സെറാമിക്-ടൈറ്റാനിയം കോട്ടിങ് നല്‍കുന്ന പ്രക്രിയയില്‍ മുപ്പതിനായിരം ഡിഗ്രി വരെ ചൂട് ഉപയോഗിക്കാറുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് 2002 ല്‍ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നത്. ആ ചൂടില്‍ ടൈറ്റാനിയം -സെറാമിക്‌സ് കണികകള്‍ വിഘടിച്ച് പ്ലാസ്മ രൂപത്തിലേക്ക് മാറുകയും അവ അലൂമിനിയം പാത്രങ്ങള്‍ക്ക് മുകളില്‍ ഉറപ്പുള്ള നോണ്‍സ്റ്റിക്ക് കവചമായി മാറുകയും ചെയ്യുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെയും ഈ സംവിധാനമാണോ ഷാര്‍ക്ക് നിഞ്ചയുടെ പാത്രങ്ങളില്‍ ഉപയോഗിക്കുന്നത് എന്നത് വ്യക്തമല്ല. 2002 ലെ അത്യാധുനികം നോണ്‍സ്റ്റിക് കവച നിര്‍മാണ രീതിയില്‍ ചിലപ്പോൾ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്. എതിരാളികളെ ശക്തമായി വെല്ലുവിളിക്കുന്ന പരസ്യവാചകമാണ് ഷാര്‍ക്ക് നിഞ്ച ഉപയോഗിച്ചിരിക്കുന്നതെന്നും പട്രിഷ്യ ബ്രൗണ്‍ അവകാശപ്പെട്ടു.