ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി റൗസ് അവന്യു കോടതി തള്ളി.ആവശ്യമെങ്കില്‍ ജയിലില്‍ തന്നെ വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്ന് കോടതി അറിയിച്ചു. കെജ്രിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റൂസ് അവന്യൂ കോടതി ഉത്തരവിട്ടു.
കെജ്രിവാളിന് ഭക്ഷണക്രമവും വ്യായാമവും ഈ പാനല്‍ നിര്‍ദ്ദേശിക്കും. പാനല്‍ രൂപീകരിച്ച് അതിന്റെ ശുപാര്‍ശകള്‍ തയ്യാറാക്കുംവരെ, കെജ്രിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം തുടരാമെന്നും ഉത്തരവില്‍ പറയുന്നു. കെജ്രിവാവാളിന് എല്ലാ കേസുകളില്‍ നിന്നും അസാധാരണ ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി, ഹര്‍ജിക്കാരനായ നിയമ വിദ്യാര്‍ത്ഥിക്ക് 75000 രൂപ പിഴയിട്ടു. അതേസമയം ഡല്‍ഹി മദ്യനയഅഴിമതിയിലെ സിബിഐ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി വിധി പറയാന്‍ മാറ്റി. മെയ് രണ്ടിന് കവിതയുടെ ജാമ്യപേക്ഷ യില്‍ വിധി പറയും.
അതേസമയം ഇന്‍സുലിന്‍ നിഷേധിച്ചും ഡോക്ടറെ കാണാന്‍ അനുവദിക്കാതെയും തിഹാര്‍ ജയിലിനുള്ളില്‍ കെജ്രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്‍സുലിന്‍ സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു എന്ന് ഗുളികകള്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്നുമാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേനക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
‘സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു’; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ നല്‍കിയ പരാതിയില്‍ നടപടിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
രാജീവ് ചന്ദ്രശേഖറിനെതിരെ പ്രാഥമിക തെളിവുണ്ടായിട്ടും തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാലും രഞ്ജിത്ത് തോമസുമാണ് ഹര്‍ജിക്കാര്‍.
അതേസമയം, തിരഞ്ഞെടുപ്പ്‌നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആദായനികുതി വകുപ്പാണ് അന്വേഷണം നടത്തും. ആദായനികുതി വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് സ്വത്ത് വിവരം മറച്ചുവെച്ചുവെന്ന പരാതി അന്വേഷിക്കുക.
രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങളിലെ വസ്തുത പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാല്‍ ആണ് ആദ്യം ഉന്നയിച്ചത്. ഇതു ചൂണ്ടിക്കാട്ടി ഇവര്‍ വരണാധികാരിയായ ജില്ലാ കലക്ടറിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചിരുന്നു.
ഇന്ത്യന്‍ കറിമസാലകള്‍ മടക്കിയയച്ച് ഹോങ് കോങും സിങ്കപ്പൂരും; പിന്നാലെ മിന്നല്‍ പരിശോധനയുമായി കേന്ദ്രം
ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നതായി കാണിച്ച് ഹോങ് കോങും സിങ്കപ്പൂരും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചതിനുപിന്നാലെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ കറിമസാല നിര്‍മാണ കമ്പനികളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നിവയുടെ മസാലകളാണ് മടക്കിയച്ചത്. സംഭവത്തിനുപിന്നാലെ ഇന്ത്യയിലൊട്ടാകെയുള്ള മസാല നിര്‍മാണ ഫാക്ടറികളില്‍നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എം.ഡി.എച്ച്., എവറസ്റ്റ് അടക്കമുള്ള രാജ്യത്തെ എല്ലാ മസാല നിര്‍മാണ കമ്പനികളുടെ ഫാക്ടറികളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്ന ദൗത്യം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്കും ഉത്തരവ് അയച്ചിട്ടുണ്ട്. മൂന്ന്, നാല് ദിവസത്തിനുള്ളില്‍ രാജ്യത്തുള്ള എല്ലാ മസാല നിര്‍മാണ ഫാക്ടറികളില്‍നിന്നും സാംപിളുകള്‍ ശേഖരിച്ചുകഴിയും. 20 ദിവസത്തിനുള്ളില്‍ സാംപിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ ഗ്രൂപ്പ് 1 കാര്‍സിനോജെന്‍ വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള എഥലിന്‍ ഓക്സൈഡ് അടങ്ങിയിരിക്കുന്നു എന്നുകാണിച്ചാണ് ഹോങ് കോങും സിങ്കപ്പൂരും എം.ഡി.എച്ച്., എവറസ്റ്റ് എന്നിവയുടെ മസാലകളുടെ വില്‍പന തടഞ്ഞത്. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗഡര്‍, സാമ്പാര്‍ മസാല, കറി പൗഡര്‍ എന്നിവയും എവറസ്റ്റിന്റെ മീന്‍കറി മസാലയുമടക്കം നാല് മസാലകളുടെ വില്‍പനയാണ് ഹോങ് കോങിന്റെ സെന്റര്‍ ഫോര്‍ ഫുഡി സേഫ്റ്റി (സി.എഫ്.എസ്.) ഏപ്രില്‍ അഞ്ചിന് തടഞ്ഞത്.
എവറസ്റ്റിന്റെ മീന്‍കറി മസാലയുടെ വില്‍പനയാണ് സിങ്കപ്പൂര്‍ ഫുഡ് ഏജന്‍സി (എസ്.എഫ്.എ.) തടഞ്ഞത്. അനുവദനീയമായ അളവിലും കൂടുതലായി എഥലിന്‍ ഓക്സൈഡ് അടങ്ങിയിരിക്കുന്നു എന്നുകാണിച്ചാണ് സിങ്കപ്പൂര്‍ സര്‍ക്കാരും മസാലയുടെ വില്‍പനയ്ക്ക് പൂട്ടിട്ടത്. എവറസ്റ്റ് മസാലയുടെ കയറ്റുമതിക്കാരനായ എസ്.പി. മുത്തയ്യാ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ ഉല്‍പന്നങ്ങള്‍ ഉടന്‍ തിരിച്ചുകൊണ്ടുപോകുമെന്നും ഏപ്രില്‍ 18-ന് സിങ്കപ്പൂര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് എം.ഡി.എച്ച്., എവറസ്റ്റ് കമ്പനികള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എഥലിന്‍ ഓക്സൈഡ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതിന് ഇന്ത്യയിലും വിലക്കുണ്ട്. പരിശോധനകളില്‍ മസാലകളില്‍ എഥലിന്‍ ഓക്സൈഡ് അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രിമിനല്‍ കേസ് അടക്കം എടുക്കാനുള്ള വകുപ്പുള്ള കുറ്റകൃത്യമാണ് ഇതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലെ സ്പൈസ് ബോര്‍ഡുമായി ചേര്‍ന്ന് രാജ്യത്താകമാനം ഇതുസംബന്ധിച്ച് അവബോധം നല്‍കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നതായും ഉന്നതവൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയിലെ മസാല ഫാക്ടറികളില്‍ മിക്കപ്പോഴും ഭക്ഷസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ നടക്കാറുണ്ട്. എന്നാല്‍ എഥലിന്‍ ഓക്സൈഡ് അടക്കം മനുഷ്യന് ഹാനികരമായ വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഭാരത് രജിസ്ട്രേഷന്‍; ചട്ടങ്ങള്‍ കേന്ദ്രത്തിന്റേത്, സംസ്ഥാന നിയന്ത്രണം വേണ്ടെന്ന് ഹൈക്കോടതി
ഭാരത് സീരീസിലുള്ള വാഹനരജിസ്ട്രേഷന്‍ നിയന്ത്രിക്കുന്നതിന് മഹാരാഷ്ട്ര ഗതാഗത കമ്മിഷണര്‍ കൊണ്ടുവന്ന ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഭാരത് രജിസ്ട്രേഷന്‍ അപേക്ഷ അംഗീകരിക്കുന്നതിന് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നതാണ് കോടതി തള്ളിയത്. ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി, ഫിര്‍ദോഷ് പൂനവാല എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തരവിന് ആധികാരികതയില്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഭാരത് രജിസ്ട്രേഷന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസസിലെ സീനിയര്‍ സിവില്‍ ജഡ്ജ് മഹേന്ദ്ര പാട്ടീല്‍ നല്‍കിയ അപേക്ഷ ഗതാഗതവകുപ്പ് തള്ളിയിരുന്നു. ഇതു ചോദ്യംചെയ്തു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭാരത് രജിസ്ട്രേഷനുള്ള നിബന്ധനപ്രകാരം ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുസഹിതമായിരുന്നു അപേക്ഷയെന്നും എന്നാല്‍ 2024 ഫെബ്രുവരിയില്‍ ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം മറ്റുചില നിബന്ധനകള്‍ പാലിക്കുന്നില്ലെന്നു കാട്ടി അപേക്ഷ നിരസിക്കുകയായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.
ഗതാഗത കമ്മിഷണറുടെ ഉത്തരവനുസരിച്ച് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം സ്ഥാപനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ ഓഫീസ് ഉണ്ടെന്നും അവിടെ താമസിച്ചതിനോ സേവനകാലത്ത് അവിടെ ലഭിച്ച ശമ്പളബില്ലിന്റെ പകര്‍പ്പോ വേണമെന്നും നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ ഗതാഗത കമ്മിഷണര്‍ക്ക് അധികാരമില്ലെന്ന് മഹേന്ദ്ര പാട്ടീല്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ക്കും വകുപ്പുകള്‍ക്കും എതിരാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് കോടതി അംഗീകരിച്ചു.
വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരമാണ് ഭാരത് സീരീസിലുള്ള രജിസ്ട്രേഷനുള്ള ചട്ടങ്ങള്‍ക്കു രൂപംനല്‍കിയിരിക്കുന്നത്. ഇതിനെമറികടന്ന് ഉത്തരവിറക്കാന്‍ ഗതാഗത കമ്മിഷണര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കേന്ദ്രചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഉത്തരവിലെ നിര്‍ദേശം ഭാരത് രജിസ്ട്രേഷന്‍ അപേക്ഷയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം മാത്രമാണെന്ന് ഗതാഗത കമ്മിഷണറുടെ ഓഫീസ് വാദിച്ചു.
തെറ്റായി ഭാരത് രജിസ്ട്രേഷന്‍ നല്‍കുന്നത് സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നു. ഭാരത് രജിസ്ട്രേഷന്‍ വഴിയുള്ള സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് അപേക്ഷകരുടെ എണ്ണം വലിയതോതില്‍ കൂടിയതായും ഗതാഗത കമ്മിഷണറുടെ ഓഫീസ് വാദിച്ചു. എന്നാലിത് കോടതി അംഗീകരിച്ചില്ല. വിവിധ സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടി വരുന്നവര്‍ക്ക് അടിക്കടി വാഹനരജിസ്ട്രേഷന്‍ മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി 2021-ലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് രജിസ്ട്രേഷന്‍ സംവിധാനം നടപ്പാക്കിയത്.