മോദിയുടെ പ്രസംഗം അനിലിനെ കരകയറ്റുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി.പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തി. മലയാളത്തില്‍, ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേരളത്തില്‍ അഴിമതി സര്‍ക്കാരാണ് ഉള്ളതെന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് നഷ്ടം മാത്രമാണെന്നും ചൂണ്ടിക്കാണിച്ചു.

എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്. ഡല്‍ഹിയിലെത്തിയാല്‍ ഇവര്‍ തോളോടുതോള്‍ ചേരും. ഇരുകൂട്ടരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ പിന്നീട് ആ സംസ്ഥാനത്തെ ജനതയ്ക്ക് കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും വേണ്ട. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 1962-ല്‍ ആണ് കോണ്‍ഗ്രസ് അവസാനമായി വിജയിച്ചത്. ഇതുവരെ അവര്‍ക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. യുപി, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളില്‍ നാല് പതിറ്റാണ്ടുമുന്‍പാണ് കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ ഉണ്ടായിരുന്നത്. ഒറീസയില്‍ മൂന്നുപതിറ്റാണ്ടുമുന്‍പ് കോണ്‍ഗ്രസ് പുറത്താക്കപ്പെട്ടു. കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്റ് അംഗം പോലും ഇല്ലാത്ത സംസ്ഥാനങ്ങളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പത്തനംതിട്ടയിലേക്കെത്തിയത് വളരെ പ്രതീക്ഷയോടെയാണ് അണികള്‍ കാണുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് യോഗം കൂടിയായിയായിരുന്നു പത്തനംതിട്ടയില്‍ നടന്നത്. ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷിക്കുമെന്ന് കരുതുനന്ന തിരുവനന്തപുരത്തോ തൃശ്ശൂരിലോ പ്രചാരണം ആരംഭിക്കാതെ പത്തനംതിട്ടയില്‍ പ്രധാനമന്ത്രിയെത്തുന്നതിന് പിന്നില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ്. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സിയും പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ നായര്‍ സ്ഥാനാര്‍ഥി മതിയെന്നാണ് സംസ്ഥാന ഘടകം നിലപാടെടുത്തെങ്കിലും ഒടുവില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരീക്ഷണത്തിന് മുതിരിടുകയായിരുന്നു ദേശീയ നേതൃത്വം.

2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലമാണ് പത്തനംതിട്ട. മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ ബിജെപി നേടുകയും ചെയ്തിരുന്നു. ആ വോട്ടുകളെല്ലാം ബിജെപിയ്ക്ക് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ബിജെപി. മൂന്നാംസ്ഥാനമാണ് ബിജെപി നേടിയെങ്കിലും അന്ന് കെ സുരേന്ദ്രന്റെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം 3 ലക്ഷം വോട്ട് നേടിയിട്ട് ഈ വര്‍ഷം അതിനേക്കാള്‍ വോട്ട് കുറഞ്ഞാല്‍ പാര്‍ട്ടിക്ക് വലിയൊരു ക്ഷീണം തന്നെയാണ്. അതു കൊണ്ട് തന്നെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയെ തിരഞ്ഞെടുത്തതും. സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷിച്ച് ബിജെപിയില്‍ എത്തിയ പിസി ജോര്‍ജ്ജ് കടുത്ത എതിര്‍പ്പുമായി എത്തിയത് ബിജെപിയ്ക്ക് തുടക്കത്തില്‍ തലവേദന സൃഷ്ടിച്ചെങ്കിലും അതിനുശേഷം നേതാക്കളുടെ അഭ്യര്‍്ത്ഥന മാനിച്ച് അനിലിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭ മണ്ഡലമാണ് പത്തനംതിട്ട.2009 ല്‍ മാത്രം രൂപീകൃതമായ മണ്ഡലം കഴിഞ്ഞ മൂന്ന് തവണയും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ്. മൂന്ന് തവണയും വിജയിച്ച ആന്റോ ആന്റണി ഒരിക്കല്‍ കൂടി പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരത്തിന് ഇറങ്ങുകയും ചെയ്യുന്നുണ്ട്.

മുന്‍പ് പലവട്ടം കൈയകലത്ത് നഷ്ട്ടമായ ലോകസഭ സീറ്റ് ഇക്കുറി നേടിയെടുക്കാന്‍ അനില്‍ തന്നെയാണ് നല്ല സ്ഥാനാര്‍ത്ഥി എന്ന് ബിജെപി ഉറപ്പിച്ചത് പല ഘടകങ്ങള്‍ കൊണ്ടാണ്. പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍ കഴിയുന്ന, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്ന യുവ നിര വരണമെന്ന താല്‍പര്യവും ഒരുപരിധിവരെ ഇതിന് പിന്നിലുണ്ട്. ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി, യുവാക്കളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള പ്രധിനിധി എന്ന നിലയിലാണ് അനില്‍ ആന്റണിയുടെ പ്രസക്തിയുയരാന്‍ കാരണം.

കേരളത്തിലെ ഏറ്റവും പ്രമുഖമായ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര വേദികളില്‍ അനില്‍ ആന്റണി സജീവമായി പങ്കെടുക്കുകയും തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വരവോടു കൂടി അണികള്‍ക്കിടയില്‍ ആവേശം വര്‍ദ്ധിച്ചിച്ചിരിക്കുകയാണ്. പത്തനംതിട്ടയില്‍ വിജയക്കൊടി പാറിച്ചില്ലെങ്കിലും 3 ലക്ഷം വോട്ടില്‍ നിന്നെ് താഴേക്ക് ഇനി പോയാല്‍ ബിജെപിയ്ക്ക് ചെറിയ രീതിയില്‍ ക്ഷീണമുണ്ടാകുകയും ചെയ്യും.

‘ലീപ് ഓഫ് ഫെയ്ത്ത്’ പെരുമാറ്റച്ചട്ടത്തിന്റെ ഉത്ഭവം കേരളത്തില്‍ നിന്ന്; ഇന്ന് മൂന്ന് മണിമുതല്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തും. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നത് മുതല്‍ ഫലം പുറത്ത് വരുന്നത് വരെ രാജ്യത്തൊട്ടാകെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍വരും.

സര്‍ക്കാരിന്റെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ അടക്കം ഇതോടെ നിയന്ത്രണം വരും. 1960-ല്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടമാണ് 60വര്‍ഷത്തിന് ശേഷവും കാലാനുസൃതമായ മാറ്റങ്ങളോടെ രാജ്യത്ത് നിലനില്‍ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം.

പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവ ചിട്ടയോടെയും സമാധാനപരമായും ഭംഗിയായും നിര്‍വഹിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ചും സാമ്പത്തിക ഇടപെടലുകള്‍ തടയുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ‘ലീപ് ഓഫ് ഫെയ്ത്’ പുസ്തകത്തിലാണ് കേരളത്തിലാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഉത്ഭവമെന്ന് പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായി മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത് 1968-ലെ തിരഞ്ഞെടുപ്പിലാണ്. മിനിമം കോഡ് ഓഫ് കണ്ടക്ട് എന്ന പേരിലായിരുന്നു ഇത്. 1979,1982,1991,2013 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇതില്‍ ഭേദഗതികള്‍ വരുത്തിയെന്നും പുസ്തകം പറയുന്നു.

ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരികയും തുടര്‍ന്ന് സര്‍ക്കാരുകള്‍ക്ക് മേല്‍ നടപ്പിലാകുന്ന പ്രധാന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്…

മന്ത്രിമാര്‍ക്കും മറ്റും അധികാരസ്ഥാനം ഉപയോഗിച്ച് വോട്ടിനെ സ്വാധീനിക്കുന്ന പ്രഖ്യാപനം നടത്തുന്നതിന് വിലക്ക് വരും. ഏതെങ്കിലും പദ്ധതികളുടെ ഉദ്ഘാടനത്തിനോ തറക്കല്ലിടുന്നതിനോ ഭരണാധികാരികള്‍ക്ക് കഴിയില്ല. എന്നാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് നിര്‍വഹിക്കാനാകും. റോഡുകളടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന വാഗ്ദാനം, കുടിവെള്ളമടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ കഴിയില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും മറ്റും നടത്തുക തിരഞ്ഞെടുപ്പ് കമ്മീഷനാകും.സര്‍ക്കാര്‍ ഗ്രാന്റ്കളോ വിവേചന അധികാരമുള്ള ഫണ്ടുകളോ അനുവദിക്കാന്‍ ഭരണാധികാരികള്‍ക്കാകില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ക്കുംമറ്റും ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ആവില്ല.

ഔദ്യോഗിക സന്ദര്‍ശനങ്ങളും വിലക്കുണ്ട്. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍ ബംഗ്ലാവുകള്‍ തുടങ്ങിയ ഇടങ്ങള്‍ ഭരണകക്ഷി സ്ഥാനാര്‍ഥികള്‍ തങ്ങളുടെ കുത്തകകളാക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. സര്‍ക്കാര്‍ താമസ സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസുകളായോ പൊതുയോഗങ്ങള്‍ക്കോ ഉപയോഗിക്കരുത്.

പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതു ഖജനാവില്‍ നിന്ന് പണം മുടക്കി പരസ്യങ്ങള്‍ നല്‍കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ വാര്‍ത്തകളുടെ പക്ഷപാതപരമായ കവറേജിനായി ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതും ഭരണനേട്ടങ്ങളെ കുറിച്ചുള്ള പ്രചാരണത്തിനും നിയന്ത്രണമുണ്ട്.

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍; ബിഡിജെഎസ് പട്ടിക പൂര്‍ത്തിയായി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥിക പട്ടിക പൂര്‍ത്തിയായി. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ആദ്യ ഘട്ടത്തില്‍ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയും ആണ് മത്സരിക്കുന്നത്. എന്‍ഡിഎ മുന്നണിയില്‍ നാലു സീറ്റുകളാണ് ബിഡിജെഎസിന് ലഭിച്ചിരുന്നത്.

തമ്പ്: തിരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങി രാജ്യം

രാജ്യം പൊതുതിരഞ്ഞെടുപ്പ് ചൂടിലേക്ക്. 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടക്കും. കേരളം ഉള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂണ്‍ ഒന്ന്.

എല്ലാ ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താസമ്മളനത്തില്‍ മുഖ്യ കമ്മിഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28ന് തുടങ്ങി, ഏപ്രില്‍ നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിനാണ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടിനാണ്.

വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളായി നടക്കുന്നത്. അതിനൊടൊപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ മേയ് 13നും അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 19നുമാണ് വോട്ടെടുപ്പ്. ജൂണ്‍ 4ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടക്കും. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കില്ല.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം.

97 കോടി വോട്ടര്‍മാരാണ് രാജ്യത്തുളളത്. ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. 1.8 കോടി കന്നി വോട്ടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടര്‍മാരും ഉണ്ട്. 12 സംസ്ഥാനങ്ങളില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 85 വയസ്സിനു മുകളില്‍ പ്രായമുള്ള 82 ലക്ഷം വോട്ടര്‍മാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടര്‍മാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

 

85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. 85 വയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് വോട്ട് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തും. ശൗചാലയും കുടിവെള്ളവും ഉറപ്പാക്കും. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടറുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും. ഇതിനായി മൊബൈല്‍ ആപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കരാര്‍ ജോലിക്കാരെ നിയോഗിക്കില്ല. ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ബൂത്തുകളില്‍ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കുമെന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിമര്‍ശനമാകാം പക്ഷെ വ്യാജവാര്‍ത്തകള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തതവരുത്തി. സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

പ്രധാന രാഷ്ട്രീയ കക്ഷികളുടെയെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രവര്‍ത്തനവും സഖ്യചര്‍ച്ചകളും ഏകദേശം അവസാനഘട്ടത്തിലാണ്. ബിജെപിയും കോണ്‍ഗ്രസും ഇതിനകം രണ്ടുഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ എന്‍ഡിഎയ്ക്ക് 353 യുപിഎക്ക് 91 അംഗങ്ങളുമാണ് ലോക്‌സഭയിലുള്ളത്.

ഇത്തവണ 400 സീറ്റിലധികം നേടുമെന്ന പ്രഖ്യാപനത്തോടെയാണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ പരമാവധി സീറ്റുകള്‍ നേടി ബിജെപിയുടെ പടയോട്ടം അവസാനിപ്പിക്കുമെന്ന് അവകാശപ്പെടുന്നുമുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രമുഖ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങാനുള്ള പടപ്പുറുപ്പാടിലാണ്. കാത്തിരുന്ന് കാണാം ഈ തിരഞ്ഞെടുപ്പും വിധി പ്രഖ്യാപനവും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. അന്തിമ വാദത്തിനായി...

രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കോവിഡ് 19 വന്നപ്പോള്‍ വാക്‌സിനെടുക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. കുറഞ്ഞത് ഒരു വാക്‌സിനെങ്കിലും എടുത്തവരുണ്ട്....